ആദ്യമായി ആർത്തവ അവധി നൽകുന്ന യൂറോപ്യൻ രാജ്യമാകാനൊരുങ്ങി സ്പെയിൻ. പുതിയ നിയമത്തിന് സ്പെയിൻ പാർലമെൻ്റ് അന്തിമ അംഗീകാരം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ ഇത്തരത്തിൽ നിയമം നിർമിച്ച ആദ്യ യൂറോപ്യൻ രാജ്യമായി സ്പെയിൻ മാറും.
എന്നാൽ 185 അംഗങ്ങൾ കരടുനിയമത്തെ അനുകൂലിക്കുകയും 154 പേർ നിയമത്തെ എതിർക്കുകയും ചെയ്തു. സ്ത്രീകൾക്ക് ജോലി ലഭിക്കുന്നതിന് ആർത്തവ അവധി നിയമം തടസ്സമാകുമെന്നാണ് നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടിയത്. അതേസമയം രാഷ്ട്രീയ പാർട്ടികൾക്കും തൊഴിലാളി സംഘടനകൾക്കും പൊതുസമൂഹത്തിനുമിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശേഷമാണ് ഇത്തരമൊരു വിഷയം പാർലമെൻ്റിന് മുന്നിലെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജപ്പാൻ, സാംബിയ, ഇന്തോനേഷ്യ തുടങ്ങിയ വിരലിലെണ്ണാവുന്ന രാജ്യങ്ങളാണ് ഇതിന് മുൻപ് ആർത്തവകാലത്ത് ശമ്പളത്തോടെയുള്ള അവധി നിയമമാക്കിയിട്ടുള്ളത്. അതേസമയം വനിത മുന്നേറ്റത്തിൽ സ്പെയിനിന്റെ ചരിത്രപരമായ ദിനമാണിതെന്ന് സ്പെയിൻ സമത്വ മന്ത്രി ഐറിൻ മോൺടെറോ ട്വീറ്ററിലൂടെ അറിയിച്ചു.
എന്നാൽ ആർത്തവദിനങ്ങൾ എല്ലാ സ്ത്രീകൾക്കും വ്യത്യാസപ്പെടുമെന്നതിനാൽ അവധി ദിവസത്തിൻ്റെ കണക്ക് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല. അത് ഡോക്ടർമാരാണ് നിശ്ചയിക്കുക. കൂടാതെ മൂന്നിലൊന്ന് സ്ത്രീകളും ആർത്തവകാലത്ത് കഠിനമായ വേദനയും അസ്വസ്ഥതകളും അനുഭവിക്കുന്നുണ്ടെന്ന് സ്പാനിഷ് ഗൈനക്കോളജി സൊസൈറ്റി വ്യക്തമാക്കി.