അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള ഗായിക കെ എസ് ചിത്രയുടെ ആഹ്വാനത്തിനെതിരെ ഗായകന് സൂരജ് സന്തോഷ് വിമര്‍ശനവുമായി രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിമര്‍ശനത്തിന് പിന്നാലെ സൂരജിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ചിത്ര എന്ന വ്യക്തിയുടെ പരാമര്‍ശം പൊളിറ്റിക്കലായിരുന്നു എന്നും അതിനാല്‍ തന്നെ വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സൂരജ് അഭിപ്രായപ്പെട്ടു. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ നടക്കുന്ന ഓരോ ആളുകളും എതിര്‍ക്കപ്പെടേണ്ടവര്‍ തന്നെയാണ് എന്നും സൂരജ് മീഡിയ വണ്ണിനോട് പറഞ്ഞു.
സൂരജ് സന്തോഷിന്റെ വാക്കുകള്‍ :
കെ.എസ് ചിത്രയെ വിമര്‍ശിച്ചതില്‍ തീര്‍ച്ചയായും ഉറച്ച് നില്‍ക്കുകയാണ്. അതില്‍ ഒരു സംശയവുമില്ല. കെ.എസ് ചിത്ര എന്ന വ്യക്തിയുടെ പരാമര്‍ശത്തെ വളരെ പൊളിറ്റിക്കലായ ഒരു പരാമര്‍ശമായി തന്നെയാണ് ഞാന്‍ കാണുന്നത്. രാമക്ഷേത്ര വിഷയം പൊളിറ്റിക്കലാണ്. ബാബറി മസ്ജിദ് തകര്‍ത്തത് പൊളിറ്റിക്കലാണ്. പുതിയ ക്ഷേത്രം പണിയുന്നത് പൊളിറ്റിക്കലാണ്. അതിന്റെ പ്രതിഷ്ഠ ദിനമായി നടക്കുന്ന എല്ലാം തന്നെ പൊളിറ്റിക്കലാണ്. അപ്പോള്‍ അതിന് മേലുള്ള അഭിപ്രായം പൊളിറ്റിക്കല്‍ തന്നെയാണ്. കെ.എസ് ചിത്ര പറഞ്ഞത് വളരെ പൊളിറ്റിക്കലായിട്ടുള്ള ഒരു ഒപ്പിനിയണ് തന്നെയാണ്. അത് എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ നടക്കുന്ന ഓരോ ആളുകളും എതിര്‍ക്കപ്പെടേണ്ടവര്‍ തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.
തീര്‍ച്ചയായും പള്ളി പൊളിച്ചാണ് അമ്പലം പണിയുന്നത് എന്ന വസ്തുത ബോധപൂര്‍വ്വം മറന്ന് കൊണ്ടാണ് കെ.എസ് ചിത്ര ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. 1992ന് ശേഷം ഇന്ത്യയില്‍ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന സാമാന്യ ബോധമുള്ള എല്ലാവര്ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ആര്‍ക്കും അതിന് ശേഷം ഇവിടെ നടന്നിട്ടുള്ള വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ച് അറിയില്ല എന്നൊന്നും പറയാന്‍ സാധിക്കില്ല. അങ്ങനെ പറയുന്നുണ്ടെങ്കില്‍ അത് കാര്യങ്ങളെ സെലക്ടീവായി കാണുകയും ഒരു പക്ഷത്തോട് ചേര്‍ന്ന് നില്ക്കാന് നോക്കുന്ന ബോധപൂര്‍വ്വമായ ശ്രമമായിട്ടാണ് ഞാന്‍ അതിനെ വിലയിരുത്തുന്നത്. അത് വളരെ നിഷ്കളങ്കമായൊന്നും കാണാന്‍ പറ്റില്ല. നിഷ്കളങ്കമായി പറഞ്ഞത് കൊണ്ട് അത് നിഷ്കളങ്കമാകുന്നില്ല എന്നതാണ് എന്റെ പക്ഷം.
എന്റെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് വേണ്ടിയല്ല ഞാന്‍ ഒരു വിഷയത്തില്‍ അഭിപ്രായം പറയുന്നത്. എന്റെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ അത് പറയുന്നത്. അത് വളരെ നീതിയുക്തമായി എന്റെ ഭരണഘടന എനിക്ക് തരുന്ന അവകാശത്തിന്റെ പുറത്താണ് ഞാന്‍ അത് പറയുന്നത്. അതിനാല്‍ അതിന്റെ ദൂരവ്യാപകമായ ഫലങ്ങളെ കുറിച്ചൊന്നും നമ്മള് ആലോചിക്കേണ്ട കാര്യമില്ല.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇതിനെല്ലാം നല്ല വളക്കോറുളള മണ്ണാണ്. എന്ത് ഹിന്ദുത്വ ആശയം പറഞ്ഞാലും അതിനെ പൊളിറ്റിസൈസ് ചെയ്ത് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ നോക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്ത്യയിലുള്ളത്. അത് വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്. അവിടെ ഓരോ പൗരനും അവകാശങ്ങളുണ്ട്. ആ അവകാശം ഞാന്‍ കൃത്യമായി വിനിയോഗിക്കുന്നു. അത് വിനിയോഗിച്ച് കൊണ്ടേയിരിക്കും.
എന്തെങ്കിലും വിമര്‍ശനങ്ങള്‍ നമ്മള് ഉന്നയിക്കുമ്പോള്‍ ക്രിയാത്മകമായി അതിന് മറുപടി പറയാനോ അല്ലെങ്കില്‍ സഭ്യമായ ഭാഷ ഉപയോഗിച്ച് തിരിച്ച് വിമര്‍ശിക്കാനോ ഒന്നും ഇവര്‍ക്ക് പറ്റാറില്ല. പ്രത്യേകിച്ച് ഈ ആര്‍എസ്എസിന്റെയും അതിനെ ചുറ്റിപറ്റിയുള്ള റൈറ്റ് വിംഗ് എക്സട്രീമിസ്റ്റ് ഗ്രൂപ്പുകളും ചെയ്യുന്നത് നിങ്ങളെ വ്യക്തിഗതമായി അതിക്ഷേപിക്കുക എന്നതാണ്. ഒരാള്‍ കാര്യകാരണ സഹിതം വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അവരെ തേജോവധം ചെയ്യുക. അവര്‍ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുക. അതിന്റെ ഭാഗമായിട്ടാണ് ഈ പിഎഫ്ഐ ചാരന്, ജനം ടിവിയില്‍ നിന്നും ഞാന്‍ കാശ് മേടിച്ചു എന്നെല്ലാം പറയുന്നത്. ജനം ടിവിയില്‍ നിന്ന് അഞ്ച് പൈസ ഞാന്‍ വേടിച്ചിട്ടില്ല, ജനം ടിവിയുടെ ഒരു പരിപാടിയും ഞാന്‍ ചെയ്തിട്ടില്ല. ഇനി ചെയ്യാനും പോകുന്നില്ല.
എല്ലാവര്ക്കും അവരുടെതായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. പക്ഷെ ഈ നിഷ്കളങ്കതയുടെ പുറത്ത് നമ്മള് പലതും മറക്കുന്നുണ്ട് എന്ന കാര്യം ഇവരെല്ലാരും ഓര്‍ക്കണം. നമ്മള് എല്ലാവരും കംഫര്‍ട്ട് സോണിലാണെന്ന് കരുതിയിട്ട് ഈ രാജ്യത്തെ മൈനോരിറ്റീസിന്റെ അവസ്ഥയെന്താണെന്ന് അവര്‍ സൗകര്യ പൂര്‍വ്വം അങ്ങ് മറക്കുകയാണ്. കാരണം വ്യക്തിപരമായിട്ട് അവര്‍ക്ക് ഒന്നും സംഭവിക്കുന്നില്ലല്ലോ. ബാക്കിയുള്ളവരാണല്ലോ അനുഭവിക്കുന്നത്. അപ്പോള്‍ കംഫര്‍ട്ട് സോണിലിരുന്ന് രാഷ്ട്രീയം പറയുമ്പോള്‍ ഈ നിഷ്കളങ്കത പറഞ്ഞ് വരരുത്.