തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോർഡുമായിട്ടാണ് ഈ വർഷത്തെ ഓഗസ്റ്റ് മാസം അവസാനിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കെടുത്താൽ ആകെ 48 ശതമാനം മഴക്കുറവാണ് കാലവർഷത്തിലുണ്ടായത്. മഴക്കുറവ് കാരണം സംസ്ഥാനത്തെ ആറ് ജില്ലകളിൽ കൊടുംവരൾച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. കോഴിക്കോട്, വയനാട്, തൃശ്ശൂർ, ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കടുത്ത വരൾച്ചയ്ക്കുള്ള സാഹചര്യമുള്ളത്. സെപ്തംബറിലെങ്കിലും ബംഗാൾ ഉൾക്കടലിലും അറബികടലിലും മഴയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ പത്തനംതിട്ട ജില്ലയിൽ ലഭിച്ചത് ആകെ ലഭിക്കേണ്ട മഴയുടെ 6 ശതമാനം മാത്രമാണ്. പാലക്കാട് ജില്ലയിൽ ഏഴ് ശതമാനം മഴ മാത്രമാണ് ലഭിച്ചത്. മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ പത്ത് ശതമാനം വീതവും, കോട്ടയം, എറണാകുളം, തിരുവനന്തപുര ജില്ലകളിൽ 11 ശതമാനം വീതവും കൊല്ലത്ത് 12 ശതമാനവും മാത്രമാണ് മഴ ലഭിച്ചത്. ഇടുക്കിയിൽ 13 ശതമാനവും കോഴിക്കോട്ട് 13 ശതമാനവും മഴ കിട്ടി. വയനാട്ടിൽ 14 ശതമാനം മഴ മാത്രമാണ് ലഭിച്ചത്. കാസർകോട് 20%, കണ്ണൂർ 24%, ആലപ്പുഴ 32% എന്നിങ്ങനെയാണ് മറ്റുജില്ലകളിൽ കാലവർഷത്തിൽ കിട്ടിയത്.
ഔദ്യോഗികമായി 122 ദിവസം നീണ്ടു നിൽക്കുന്ന കാലവർഷം 92 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്തു 48 ശതമാനം മഴക്കുറവുണ്ടായി. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1746.9 mm വരെയെങ്കിൽ ഇതുവരെ കിട്ടിയത് 911.6 mm മഴ മാത്രമാണ്. എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. ഇടുക്കി ( -62%), വയനാട് ( -58%), കോഴിക്കോട് ( -56%), പാലക്കാട് ( -54%) കോട്ടയം ( -53%) തൃശൂർ (-52%) കുറവാണ് മഴ. മൂന്നു മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോഡ് ( 1728.3 mm) ജില്ലയിലാണെങ്കിലും സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ ( 2576.8 mm) 33%കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്. കണ്ണൂർ ( 1572.2 mm, 2349.7mm, 33% കുറവ്). ഏറ്റവും കുറവ് തിരുവനന്തപുരം ( 356.1 mm), പാലക്കാട് ( 622.8 mm) ജില്ലകളിൽ. ജൂണിൽ ശരാശരി 648.3 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് ലഭിച്ചത് 260.3 mm മഴ മാത്രം. അറുപത് ശതമാനം കുറവ്. ജൂൺ മാസത്തെ അപേക്ഷിച്ചു ജൂലൈയിൽ കേരളത്തിൽ മെച്ചപ്പെട്ട മഴ ലഭിച്ചു. 653. 5 mm ലഭിക്കേണ്ട ജൂലൈ മാസത്തിൽ ലഭിച്ചത് 592 mm മഴ. 9% കുറവ് മഴ. എന്നാൽ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോർഡുമായാണ് ഓഗസ്റ്റ് മാസം അവസാനിച്ചത്. 445.2 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് ആകെ 59.6 mm മാത്രം 87 % കുറവ്.
ഒരാഴ്ച വൈകി വന്ന കാലവർഷം ജൂണിൽ കേരളത്തിൽ ദുർബലമാകാൻ കാരണം ജൂൺ 6 ന് അറബികടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് ആണ്. ഒപ്പം വടക്ക് പടിഞ്ഞാറൻ പസഫിക്ക് സമുദ്രത്തിൽ ഈ കാലയളവിൽ രൂപപ്പെട്ട ടൈഫുണുകളുമായിരുന്നു. ബംഗാൾ ഉൾക്കടൽ ചക്രവാതചുഴി, കേരള തീരം വരെയുള്ള തീരദേശ ന്യുന മർദ്ദ പാത്തി, ആഗോള മഴപ്പാത്തി ( MJO) എന്നിവയുടെ സ്വാധീനത്തിൽ അറബികടലിൽ കേരള തീരത്ത് കാലവർഷകാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിൽ ജൂലൈ 3 മുതൽ 8 വരെ കാലവർഷം സജീവമായി വടക്കൻ കേരളത്തിൽ കൂടുതൽ ശക്തമായ മഴ ലഭിച്ചു. തുടർന്ന് ജൂലൈ 22- 25 വരെയും കേരളത്തിൽ കാലവർഷം ശക്തമായി.
പസഫിക്ക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തി പ്രാപിച്ചതും. എന്നാൽ ഇന്ത്യൻ മഹാ സമുദ്രത്തിൽ പ്രതീക്ഷിച്ച പോലെ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD ) പ്രതിഭാസം പോസിറ്റീവ് ഫേസ്ലേക്ക് നീങ്ങാത്തതും ഓഗസ്റ്റ്ലെ വരൾച്ചക്കുള്ള കാരണങ്ങളിൽ പ്രധാനമാണ്. അറബികടലും ബംഗാൾ ഉത്കടലും ഓഗസ്റ്റ്ൽ പൊതുവെ നിർജീവമായിരുന്നു.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇന്ത്യൻ മഹാസമുദ്രത്തിന്റെ താപനില അനുകൂല സാഹചര്യത്തിലേക്കു നീങ്ങുന്നതും ( + IOD യിലേക്ക് ) അതോടൊപ്പം ബംഗാൾ ഉത്കടലും സജീവമാകുന്നതായി സൂചനകൾ കാണുന്നു. അതോടൊപ്പം മേഘ കൂട്ടങ്ങളായ MJO പ്രതിഭാസവും, പസഫിക്ക് ടൈഫുൺ മുതലായവ അടുത്ത രണ്ടാഴ്ച സെപ്റ്റംബറിൽ കൂടുതൽ മഴ ലഭിക്കാൻ അനുകൂലമാണ്.
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബർ മാസത്തെ പ്രവചന പ്രകാരം കേരളത്തിൽ സാധാരണ / സാധാരണയിൽc കുറവ് മഴ ലഭിക്കാൻ സാധ്യത. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറിൽ ലഭിക്കേണ്ട മഴയെക്കാൾ കുറവ് ലഭിക്കാൻ സാധ്യത. ഒറ്റപ്പെട്ട ചില മേഖലയിൽ സാധാരണ മഴ ലഭിക്കാനുള്ള സൂചനയും നൽകുന്നു.
പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞത് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയർന്നു. ജലാശയങ്ങളിൽ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങൾ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിർത്തി ഗ്രാമങ്ങളിലുള്ളവരും കർഷകരും ആശങ്കയിലാണ്.