ദുബായ്: ഗൾഫ് കോർപ്പറേഷൻ കൌണ്സിലിൻ്റെ ഭാഗമായ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ ഏകീകൃത വിസ സംവിധാനം കൊണ്ടു വരാനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഇങ്ങനെയൊരു ഏകീകൃത വിസ സംവിധാനം നടപ്പിലാക്കിയാൽ ജിസിസിയിലെ ടൂറിസം രംഗത്ത് അതു വലിയ മുന്നേറ്റം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏകീകൃത വിസ സംവിധാനം വളരെ പെട്ടെന്ന് നടപ്പിലാക്കുമെന്ന് യുഎഇ ധനമന്ത്രി അബ്ദുള്ള ബിൻ തൌഖ് അൽ മാറിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ്ഗ് റിപ്പോർട്ട് ചെയ്യുന്നു. അബുദാബിയിൽ നടന്ന ഫ്യൂചർ ഹോസ്പിറ്റാലിറ്റി ഉച്ചക്കോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ബഹറൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയും ജിസിസി വിസ പദ്ധതി വൈകാതെ നടപ്പിലാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനായി ജിസിസി രാജ്യങ്ങൾ തമ്മിൽ മന്ത്രിതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
നിലവിൽ ജിസിസി രാജ്യങ്ങളിലെ പൌരൻമാർക്ക് വിസയില്ലാതെ തന്നെ യുഎഇ, സൌദി അറേബ്യ, ബഹറൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാവും. എന്നാൽ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് ഈ സൌകര്യം ലഭ്യമല്ല. ഇവർ ജിസിസിയിലെ മറ്റു രാജ്യത്തേക്ക്പ്രവേശിക്കുമ്പോൾ പ്രത്യേകം വിസ അപേക്ഷിക്കണം. ഏകീകൃത ജിസിസി വിസ വരുന്നതോടെ ഈ വിസയുള്ള ഏതൊരാൾക്കും ഈ ആറ് രാജ്യങ്ങളിലും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാൻ സാധിക്കും.