കാനഡയിൽ സിഖ് വിദ്യാർഥിക്ക് നേരെ വംശീയാതിക്രമം. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള പ്രവിശ്യയിലാണ് സംഭവം. 21 കാരനായ ഗഗൻദീപ് സിങ്ങിനെ ഒരു കൂട്ടം ആളുകൾ ചേർന്നാണ് ആക്രമിച്ചത്. ഗഗൻദീപിന്റെ തലപ്പാവ് അഴിച്ചുമാറ്റുകയും മുടിക്ക് കുത്തിപ്പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. രാത്രി പലചരക്കു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ ബസ്സിൽ വച്ചാണ് വിദ്യാർത്ഥിയ്ക്ക് നേരെ ആക്രമണമുണ്ടായത്. 15 ഓളം പേരുള്ള ഒരു കൂട്ടം ആളുകൾ ഗഗൻ ദീപിനെ ശല്യപ്പെടുത്തി. ഇത് തുടർന്നാൽ പൊലീസിനെ അറിയിക്കുമെന്ന് അക്രമികളോട് പറഞ്ഞെങ്കിലും അവർ ശല്യപ്പെടുത്തുന്നത് തുടർന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു.
അതേസമയം ബസ്സിൽ നിന്നിറങ്ങിയ ഗഗൻദീപിന് പിന്നാലെ ശല്യക്കാരായ ചെറുപ്പക്കാരും ബസിറങ്ങി. ബസ് പോയതിന് ശേഷം അക്രമികൾ ഗഗൻദീപിനെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മുഖത്തും വാരിയെല്ലിനും കൈകളിലും കാലുകളിലുമെല്ലാം ക്രൂരമായി അടിച്ചു. ശേഷം തലപ്പാവ് വലിച്ചഴിച്ച് മുടി കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും ചെയ്തുവെന്ന് ഗഗൻദീപ് പറഞ്ഞു.
അവസാനം അബോധാവസ്ഥയിലായ യുവാവിനെ റോഡരികിലെ മഞ്ഞുകൂനയിൽ ഉപേക്ഷിച്ചു. ശേഷം ഗഗൻദീപിന്റെ തലപ്പാവുമായി ഇവർ മടങ്ങി. പിന്നീട് ബോധം വീണ യുവാവ് സുഹൃത്തുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ ഇത് ഗുരുതരമായ സംഭവമാണെന്നും ഈ സിറ്റിയിൽ ഇത്തരമൊരു ആക്രമണം നടന്നതിനെ ഗൗരവമായി കാണുന്നുവെന്നും പൊലീസ് അറിയിച്ചു. ഇത്തരം അതിക്രമങ്ങൾക്ക് മുൻഗണന നൽകി അന്വേഷിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.