അജ്മാനിലെ എല്ലാ പാർക്കുകളിലും ബീച്ചുകളിലും ഷീഷയും ബാർബിക്യുവും നിരോധിച്ചു. അജ്മാൻ നഗരസഭയാണ് നിരോധനമേർപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്താനാണ് നടപടി. അതേസമയം ഉത്തരവ് ലംഘിച്ചാൽ പിഴ ഈടാക്കുമെന്ന് നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.
എമിറേറ്റിലെ സന്ദർശകർക്കും താമസക്കാർക്കും വൃത്തിയുള്ള അന്തരീക്ഷം നൽകുക എന്ന ലക്ഷ്യം കൂടി ഈ നടപടിയ്ക്ക് പിന്നിലുണ്ട്. അജ്മാൻ നഗരസഭ ചെയർമാൻ ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ നിർദേശമനുസരിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതേസമയം ബീച്ചുകളും പാർക്കുകളും ജനങ്ങൾക്ക് വിശ്രമിക്കാനും ശുദ്ധമായ അന്തരീക്ഷവും ആരോഗ്യവും തേടാനുള്ള സ്ഥലങ്ങളാണ്. അതിന് ഭംഗം വരുത്തരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം പരിസ്ഥിതി, സുരക്ഷ, പൊതു സ്വത്ത് എന്നിവ സംരക്ഷിക്കുക എന്ന തീരുമാനമാണ് നഗരസഭയ്ക്കുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.