കൊച്ചി: കേരള പോലീസിൻ്റെ ലഹരി വിരുദ്ധ സ്ക്വാഡ് ആയ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോ രക്ഷപ്പെട്ടത് അതിസാഹസികമായി.
ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ ആണ് ഇക്കാര്യം വ്യക്തമായത്. കൊച്ചി കലൂരിലെ പിജിഎസ് വേദാന്ത ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങി ഓടിയത്. മൂന്നാം നിലയിലെ 314 നമ്പർ റൂമിലായിരുന്നു സംഭവസമയം ഷൈൻ ഉണ്ടായിരുന്നത്.
പൊലീസ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ മുറിയുടെ ജനാല വഴി ഷൈൻ രണ്ടാം നിലയിലേക്ക് ചാടി. രണ്ടാം നിലയിൽ ഷീറ്റിന് മുകളിലേക്ക് ആണ് നടൻ ചാടിയത്. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. ഇവിടെ നിന്നും സ്റ്റെയർകെയ്സ് വഴി ഷൈൻ ഓടി രക്ഷപ്പെട്ടു.
ഷൈൻ്റെ അതിസാഹസിക രക്ഷപ്പെടലിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് സംഘം കണ്ടെടുത്തിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ജീവനക്കാരുടെയും മൊഴി എടുക്കും.
പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോൾ മുർഷിദ് എന്നയാളാണ് ഷൈൻ്റെ മുറിയിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ എന്നാണ് പോലീസിനോട് മുർഷിദ് പറഞ്ഞത്. മുറിയിൽ അനന്തകൃഷ്ണൻ എന്നു പേരുള്ള മറ്റൊരാൾ കൂടി ഉണ്ടായിരുന്നു.ഡാൻസാഫ് സംഘം എത്തുമ്പോൾ ഇയാൾ മുറിയിൽ ഉണ്ടായിരുന്നില്ല.പിന്നീട് ഇയാളെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു.