സിറിയയിലെ ഭൂകമ്പത്തിൽ പരുക്കേറ്റ് അബുദാബിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്ന് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസൻ്റ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ സന്ദർശനം. അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി, ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി എന്നിവിടങ്ങളിൽ വിദഗ്ധ ചികിത്സയിൽ കഴിയുന്ന ഭൂകമ്പ ബാധിതരെയാണ് അദ്ദേഹം സന്ദർശിച്ചത്.
ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയും സാഹചര്യങ്ങളും നേരിൽകണ്ട് മനസിലാക്കിയ ഭരണാധികാരി പരുക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി.സിറിയയിലെയും തുർക്കിയിലെയും ദുരന്ത ബാധിതർക്ക് സഹായം നൽകാനുള്ള ഒരവസരവും യുഎഇ പാഴാക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സഹായ പദ്ധതികളും വാഗ്ദാനം ചെയ്തു.
മന്ത്രി ഡോ.മൈത ബിന്ദ് സലിം അൽ ഷംസി, ആരോഗ്യ വകുപ്പ് മേധാവി മൻസൂർ അൽ മൻസൂരി, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ തുടങ്ങിയവരും ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനൊപ്പമുണ്ടായിരുന്നു. ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയ സംഘം സിറിയയിലെ ഭൂകമ്പത്തെ അതിജീവിച്ച പത്തുവയസ്സുകാരി ഷാം ഷെയ്ഖ് മൊഹമ്മദിനേയും സഹോദരൻ ഒമറിനെയും സന്ദർശിച്ചു.
ഭൂകമ്പമുണ്ടായി 46 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവർത്തകർക്ക് ഷാമിനേയും സഹോദരനേയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെത്തിക്കാനായത്. പിന്നീട് എമിറേറ്റ്സ് റെഡ് ക്രെസൻ്റും ബുർജീൽ ഹോൾഡിങ്സും കൈകോർത്ത പ്രത്യേക മെഡിക്കൽ യജ്ഞത്തിൻ്റെ ഭാഗമായി ഇരുവരേയും യുഎഇയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇരുവരേയും അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. ദുരന്തത്തിൽ ഇവരുടെ പിതാവും ഒരു സഹോദരിയും രക്ഷപെട്ടപ്പോൾ അമ്മയ്ക്കും മറ്റൊരു സഹോദരിയ്ക്കും ജീവൻ നഷ്ടമായി.
നേരത്തെ, തന്നെ രക്ഷപ്പെടുത്തിയ സിറിയൻ സന്നദ്ധ സംഘടന വൈറ്റ് ഹെൽമെറ്റ്സിലെ അംഗങ്ങൾക്കൊപ്പം പാട്ടുമൂളുന്ന ഷാമിൻ്റെ വീഡിയോ വൈറൽ ആയിരുന്നു. സിറിയയിലും തുർക്കിയിലും ഭൂകമ്പത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനുള്ള യുഎഇയുടെ മാതാവ് ഷെയ്ഖ ഫാത്തിമ ബിന്ത് മുബാറകിൻ്റെ നിർദ്ദേശ പ്രകാരം ചികിത്സയ്ക്കായി നിരവധിപേരെയാണ് യുഎഇയിലെ ആശുപത്രികളിൽ എത്തിച്ചിട്ടുളളത്.