തിരുവനന്തപുരം പാറശ്ശാലയിൽ ഷാരോൺ രാജ് എന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൂട്ടുകാരിയായിരുന്ന ഗ്രീഷ്മ എന്ന യുവതി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തുവരികയാണ്. ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരിക അസ്വസ്ഥതകളോടെയാണ് തിരികെവന്നത്. ഗ്രീഷ്മ നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ഷാരോൺ മരിച്ചത്. കരളും വൃക്കയും തകരാറിലായതാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നടത്താനുറപ്പിച്ച വിവാഹം നടക്കാൻ ഷാരോണിനെ വിഷം നൽകി കൊന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്സ് ആപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാൻ ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയെന്ന് ഷാരോണിൻ്റെ ബന്ധുക്കൾ പറയുന്നു. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റിലും പല ദുരൂഹതകളും പൊലീസ് കണ്ടെത്തിയതോടെയാണ് യുവതിയെ ചോദ്യംചെയ്തത്.