മഴക്കെടുതി മൂലം വീട് നഷ്ടപ്പെട്ട രാജ്യത്തെ ജനങ്ങൾക്ക് ഷാർജ ഭരണാധികാരി ധനസഹായം പ്രഖ്യാപിച്ചു. 50,000 ദിർഹമാണ് ഓരോ കുടുംബത്തിനും നൽകുക. ഷാർജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ക്ക് സുൽത്താൻ മുഹമ്മദ് അൽ ഖൈസ്മിയാണ് പ്രഖ്യാപനം നടത്തിയത്.
മഴക്കെടുതി രൂക്ഷമായി ബാധിച്ചവർക്ക് സുഗമമായി തിരികെ വീട്ടിലേക്ക് മടങ്ങാം. എമിറേറ്റ്സിലെ നിരവധി കുടുംബങ്ങൾക്കും സഹായം ലഭിച്ചേക്കും. ഫുജൈറ, റാസൽഖൈമ, ഒമാൻ കുവൈൻ, ഷാർജയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. ഷെയ്ക്ക് സുൽത്താന്റെ പ്രഖ്യാപനം വീട് നഷ്ടപ്പെട്ടവർക്ക് വലിയ ആശ്വസമാവും.
ഫുജൈറയിലും റാസൽഖൈമയിലും നഷ്ട്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ഷാർജയിലെ കൽബയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുള്ളത്. യു എ ഇ യിൽ കഴിഞ്ഞ മാസം അവസാനമാണ് അപ്രതീക്ഷിതമായി പെയ്ത അതി തീവ്ര മഴ വെള്ളപ്പൊക്കത്തിന് കാരണമായത്. ഏഷ്യൻ വംശജരായ ഏഴ് പേർ മരണപ്പെടുകയും ചെയ്തിരുന്നു.
പ്രതികൂല കാലാവസ്ഥ മൂലം ജീവിതം വഴിമുട്ടിയവർ ഒറ്റയ്ക്കാവില്ല എന്ന സന്ദേശമാണ് ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് ഷാർജ ഭരണാധികാരി അറിയിച്ചു. ഷാർജ സാമൂഹിക സേവന വകുപ്പ് മേധാവി അഫസൽ മദ്രിയാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ ധനസഹായം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.