ഒരു ലക്ഷം ടൺ മാലിന്യത്തിൽ നിന്ന് 2000 വീടുകളിലേക്ക് വൈദ്യുതിയെത്തിച്ച് ഷാർജ. മാലിന്യ സംസ്കരണം കീറാമുട്ടിയാണെന്ന് പറയുന്നവർ മാതൃകയാക്കണം ഈ ഷാർജ മോഡൽ. റെസിഡൻഷ്യൽ ഏരിയകളിൽ നിന്നും വ്യവസായ സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ കുഴിച്ചു മൂടുന്ന പതിവ് രീതിയിൽ നിന്നും വേസ്റ്റ് ടു എനർജി പദ്ധതിയിലേക്ക് ചുവട് മാറ്റിയതോടയാണ് വലിയ നേട്ടത്തിലേക്കെത്താൻ എമിറേറ്റിനെ സഹായിച്ചത്.
1,80,000 ടൺ മാലിന്യങ്ങൾ പ്രതിവർഷം പുറന്തള്ളുന്നുണ്ടെന്നാണ് കണക്ക്. കാർബൺ ബഹിർഗമനം തടഞ്ഞ് പ്രകൃതിയെ ചേർത്ത് നിർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. എമിറേറ്റ്സ് വേസ്റ്റ് എനർജി പദ്ധതിക്ക് കീഴിൽ ബീഹ് എനർജി, മസ്ദർ കമ്പനികൾ ഉൾപ്പെടുന്ന സംയുക്ത സംരംഭമാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. ഒന്നരലക്ഷം ടൺ കാർബൺ ബഹിർഗമനമാണ് ഇതുവഴി ഇല്ലാതാക്കിയത്. എമിറേറ്റ്സിൽ വിതരണം ചെയ്യുന്ന ഹരിതഗൃഹ വാതകത്തിന്റെ 60 ശതമാനവും അഴുകിപ്പോകുന്ന മാലിന്യങ്ങളിൽ നിന്നാണ് ഉത്പാദിപ്പിച്ചത്.
പ്ലാന്റ് പ്രവർത്തനമാരംഭിച്ചത് മുതൽ 25 ശതമാനം കാർബൺ ബഹിർഗമനം ഒറ്റവർഷം കൊണ്ട് കുറയ്ക്കാനായി. പശ്ചിമേഷ്യയെ സീറോ വേസ്റ്റ് സിറ്റി ആക്കി മാറ്റുന്നതിൽ നിർണായക ചുവടുവെയ്പ്പാണിതെന്ന് അധികൃതർ അറിയിച്ചു. കുഴിച്ചുമൂടപ്പെടുന്ന 90 ശതമാനം മാലിന്യങ്ങളെയും ഊർജമാക്കി മാറ്റുന്നതിൽ റെക്കോഡ് നേട്ടമാണ് ഈ വർഷം കൈവരിക്കാനായത്. മാലിന്യത്തെ നിരുത്തരവാദിത്വത്തോടെ സമീപിക്കേണ്ടതല്ലെന്നും ജനങ്ങൾക്ക് ഉപകാരപ്രദമാക്കി അതിനെ എങ്ങനെ മാറ്റാമെന്നുമുള്ളതിന്റെ മികച്ച മാതൃകയാണിത്.