പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ യുഎപിഎ ട്രൈബ്യൂണൽ ശരിവെച്ചു. പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധനവും യുഎപിഎ ശരിവെച്ചിട്ടുണ്ട്. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേശ് കുമാർ ശർമയാണ് യുഎപിഎ ട്രൈബ്യൂണലിനെ നയിച്ചത്.
2022 സെപ്തംബർ 28നായിരുന്നു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും ഈ പാർട്ടിയുടെ കീഴിലുള്ള എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സർക്കാർ നിരോധിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു നിരോധനം. ക്രമസമാധാനം തകർക്കുക, രാജ്യസുരക്ഷ തുടങ്ങിയവ പരിഗണിച്ചായിരുന്നു നിരോധനമേർപ്പെടുത്തിയത്.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷനൽ വുമൻസ് ഫ്രണ്ട് , ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്.