ഓസ്ട്രേലിയയിലെ മരുഭൂമിയിൽ കാണാതായ ആണവ വികിരണ ശേഷിയുള്ള സീഷ്യം അടങ്ങിയ ഉപകരണത്തിനായി തിരച്ചില്‍ ശക്തമാക്കി. വെള്ള നിറത്തിൽ വൃത്താകൃതിയിലുള്ള ക്യാപ്സൂള്‍ രൂപത്തിലുള്ള ഉപകരണമാണിത്. അത്യന്തം അപകടകാരിയാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അതേസമയം കാണാതായ ഈ പദാര്‍ത്ഥം എക്സ്പോഷര്‍ ചെയ്യപ്പെട്ടാല്‍ മാരക രോഗമടക്കമുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ജാഗ്രത പാലിക്കണമെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ചീഫ് ഹെല്‍ത് ഓഫീസറും റേഡിയോളജിക്കല്‍ കൗണ്‍സിലറുമായ ഡോ. ആന്‍ഡ്രൂ റോബര്‍ട്ട്സണ്‍ ചെയര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ക്യാപ്സൂളിനുള്ളിലെ റേഡിയോ ആക്ടീവ് സീഷ്യമായ 137 ആണ് അപകടകാരിയാകുന്നത്. ജനുവരി 10 ന് സംഭരണത്തിനായി റോഡ് മാര്‍ഗം കാപ്സ്യൂള്‍ ട്രക്കില്‍ കൊണ്ടുപോകുകയായിരുന്നു. ജനുവരി 16 ന് ട്രക്ക് പെര്‍ത്തിലെത്തി. എന്നാല്‍ ജനുവരി 25ന് പരിശോധനയ്ക്കായി പാക് അഴിച്ചപ്പോഴാണ് ക്യാപ്സ്യൂള്‍ നഷ്ടപ്പെട്ടതായി മനസിലായതെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് വകുപ്പ് വ്യക്തമാക്കി. അറുനൂറോളം കിലോമീറ്ററുകളിൽ വ്യാപകമായ തിരച്ചിലാണ് ഓസ്ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, പൊലീസ് ഏജന്‍സികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്നത്.
ഇവരെ കൂടാതെ ഓസ്ട്രേലിയയുടെ ന്യൂക്ലിയര്‍ റെഗുലേറ്ററി ഏജന്‍സിയും തെരച്ചിൽ നടത്തുന്നുണ്ട്. മികച്ച പോര്‍ട്ടബിള്‍ റേഡിയേഷന് ഡിറ്റക്ഷന്‍ ഉപകരണങ്ങളാണ് തെരച്ചിലിനായി ഉപയോഗിക്കുന്നത്. റേഡിയേഷന് സേവന വിദഗ്ധരും ഇമേജിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ടീമുകളും തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്. അതേസമയം ഉപകരണം കണ്ടെത്തിയാല്‍ അഞ്ച് മീറ്ററോളം അകലം പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.