ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയുടെ പട്ടികയിൽ സൗദിയ്ക്ക് രണ്ടാം സ്ഥാനം. ആഗോള സ്വതന്ത്ര അഭിപ്രായ ഏജൻസിയായ ‘ഇപ്സോസ്’ നടത്തിയ സർവേയിലാണ് സൗദി അറേബ്യ രണ്ടാം സ്ഥാനം നേടിയത്. സൗദി ജനതയുടെ 86 ശതമാനം പേർ സർവേയിൽ പങ്കെടുത്തു. തികച്ചും സന്തോഷകരായ ജീവിതമാണ് നയിക്കുന്നതെന്ന് ഇവർ അഭിപ്രായപ്പെട്ടു. 91 ശതമാനം പേർ സന്തോഷമുള്ളവരാണെന്ന് രേഖപ്പെടുത്തിയ ചൈനയാണ് മുന്നിൽ.
85 ശതമാനം സന്തോഷമുള്ളവരാണെന്ന് രേഖപ്പെടുത്തിയ നെതർലാൻഡ്സിനാണ് മൂന്നാം സ്ഥാനം. 76 ശതമാനമാണ് അമേരിക്ക നേടിയത്. അതേസമയം ഹംഗറി, പോളണ്ട്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് സർവേയിൽ പങ്കെടുത്തവരാണ് ഏറ്റവും കുറവ് സന്തോഷം അനുഭവിക്കുന്നവരെന്ന് ഇപ്സോസ് റിപ്പോർട്ടിൽ പറയുന്നു. 50 ശതമാനം മുതൽ 60 ശതമാനം വരെയുള്ള ജനങ്ങളാണ് ഈ രാജ്യങ്ങളിലെ സന്തോഷവാന്മാർ. കൂടാതെ സർവേയിൽ പങ്കെടുത്ത മുതിർന്നവരിൽ നാലിൽ മൂന്ന് പേരും സന്തോഷമുള്ളവരാണെന്ന് സർവേ റിപ്പോർട്ട് വെളിപ്പെടുത്തി.
32 രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ ശരാശരി 73 ശതമാനം പേരും സന്തോഷമുള്ളവരാണ് എന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം ആഗോള സന്തോഷം കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ ആറ് പോയിന്റ് വർധിച്ചതായും സർവേ വ്യക്തമാക്കുന്നു. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധത്തിൽ സംതൃപ്തരാണെന്നാണ് ആഗോളതലത്തിലുള്ള കൂടുതൽ ആളുകളും പറയുന്നത്.