റമദാന് മാസത്തിലെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മുന്നൊരുക്കങ്ങളുമായി സൗദി ഭരണകൂടം. ഉംറ തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കുമായി ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം പ്രതിദിനം 100 ട്രിപ്പുകളായി വര്‍ധിപ്പിക്കാന്‍ ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ വഴി സൗദി അറേബ്യയിലേക്കുള്ള ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വരവ് കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് റെയില്‍വേ മാനേജ്മെൻ്റ് വൃത്തങ്ങള്‍ പറഞ്ഞു.
യാത്രകളുടെ എണ്ണത്തില്‍ സുലൈമാനിയയിലെ ജിദ്ദ സ്റ്റേഷനിൽ വൻ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ മക്കയ്ക്കും ജിദ്ദ സുലൈമാനിയയ്ക്കുമിടയില് ഇരു ദിശകളിലുമായി 58 ട്രിപ്പുകളും, സുലൈമാനിയ സ്റ്റേഷനും കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനുമിടയില്‍ 26 ട്രിപ്പുകളുമാണ് സര്‍വീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ മണിക്കൂറില്‍ രണ്ട് സർവ്വീസുകൾ നടത്തുന്നുണ്ട്.