സൗദി പൗരന്മാർക്ക് വിദേശികളായ സുഹൃത്തുക്കളെ ഉംറ നിർവഹിക്കാൻ ക്ഷണിക്കാൻ ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നൽകി . അടുത്തിടെ മന്ത്രാലയം അനുവദിച്ച വ്യക്തിഗത വിസയിലൂടെയാണ് ഇത് സാധിക്കുക. ലോകത്തെ വിവിധഭാഗങ്ങളിലുള്ള ആളുകൾക്ക് മക്കയും മദീനയും സന്ദർശിക്കാനും തീർഥാടന സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യവുമാണ് ഇതിന് പിന്നിൽ. അതേസമയം ഒരേ സമയത്ത് നിരവധി ആളുകളെ കൊണ്ടുവരാൻ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ ഈ വിസയിലൂടെ സാധിക്കും.
ഇതിലൂടെ ഒരു തവണയോ പല തവണയായോ വിദേശികൾക്ക് രാജ്യത്തേക്കു പ്രവേശിക്കാനുമാവും. ഉംറ കർമങ്ങൾ നിർവഹിക്കുക, മസ്ജിദുന്നബവി സന്ദർശിക്കുക തുടങ്ങി മതപരമായ സ്ഥലങ്ങൾ, ചരിത്ര സ്മാരകങ്ങൾ, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും വിനോദസഞ്ചാരയാത്രകൾ നടത്താനും ഇതിലൂടെ സാധിക്കും. എന്നാൽ 90 ദിവസം വരെയാണ് ഈ വ്യക്തിഗത വിസയുടെ കാലാവധി.
അത്രയും ദിവസം രാജ്യത്ത് കഴിയാനുള്ള അനുമതിയുണ്ട്. മൾട്ടി എൻട്രി വിസയുടെ സാധുത 365 ദിവസമാണ്. ഒരു സമയം 90 ദിവസമാണ് രാജ്യത്ത് താമസിക്കാൻ അനുവദിക്കുന്ന കാലയളവ്. സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തിഗത സന്ദർശന വിസ നേടുന്നതിനുള്ള സംവിധാനംഅടുത്തിടെയാണ് പ്രഖ്യാപിച്ചത്. ‘വിസ’ പ്ലാറ്റ്ഫോമിന്റെ വെബ്സൈറ്റിലാണ് അപേക്ഷ നൽകേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.