ബാല്യകാലത്തെ ഓർമകളിൽനിന്ന് പലതും പകുത്തെടുത്ത് മണ്ണിൽ പണിത് ഗൃഹാതുരതയുടെ കാഴ്ചകൾ കൊണ്ട് കാണുന്നവരെ ആസ്വദിപ്പിക്കുകയാണ് ബദർ അൽ ജുറൈദി എന്ന സൗദിയിലെ ഒരു കലാകാരൻ. 1980കളിലെ സൗദിയുടെ ഗ്രാമീണ ജീവിതത്തെ കരവിരുതുകൊണ്ട് പുനരാവിഷ്കരിച്ചാണ് ഈ കലാകാരൻ ആളുകളെ ആകർഷിക്കുന്നത്. റിയാദ് സീസൺ ആഘോഷത്തിന്റെ ഭാഗമായി ബത്ഹക്കുസമീപം ദീര സൂഖിൽ സംഘടിപ്പിച്ചിട്ടുള്ള ‘സൂഖ് അൽ സലി’ യിൽ ബദറിന്റെ സൃഷ്ടികൾക്കായി ഒരു പ്രദർശന ശാലയും ഒരുക്കിയിട്ടുണ്ട്.
കുട്ടിക്കാലത്ത് ബദർ കണ്ടിട്ടുള്ള സൗദിയിലെ നഗരങ്ങളും ഗ്രാമങ്ങളും കൃഷിയിടങ്ങളും കളിമണ്ണും മറ്റ് വസ്തുക്കളും കൊണ്ട് ചെറിയ കാഴ്ചകളാക്കി നിർമിച്ചാണ് പഴയ സൗദിയുടെയും ഓർമ പുതുക്കുന്നത്. കൃത്രിമ മണ്ണ് ഉൾപ്പെടെയുള്ള നിരവധി ആർട്ട് മെറ്റീരിയലുകൾ ചേർത്താണ് ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത്. അതേസമയം പ്രദർശന ശാലയിൽ കാണുന്ന കെട്ടിടത്തിന്റെയോ നഗരത്തിന്റെയോ അക്കാലത്തെ ചിത്രം വെച്ചുനോക്കിയാൽ കൃത്യമായ മിനിയേച്ചറാണ് ബദറിന്റെ സൃഷ്ടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
45 വർഷം മുൻപ് സൗദിയിൽ ഉണ്ടായിരുന്ന കൃഷിയിടത്തിന്റെ മാതൃക അതേപടി സൃഷ്ടിച്ച് ബദർ പ്രദർശത്തിന് എത്തിച്ചിട്ടുണ്ട്. കൃഷിക്കാരുടെ വിശ്രമസ്ഥലം, വെളിച്ചം നൽകുന്ന റാന്തലുകൾ, നനക്കാൻ ഉപയോഗിക്കുന്ന മോട്ടോറും അത് പ്രവർത്തിക്കുന്ന ശബ്ദം തുടങ്ങി കൃഷി നടന്നുകൊണ്ടിരിക്കുന്ന വയലിലേക്ക് ചെന്നാൽ എന്തെല്ലാം സാമഗ്രികൾ കാണാൻ സാധിക്കുമോ അതെല്ലാം ഇവിടെയുണ്ട്.
ഇതിലൂടെ പുരാതന അറേബ്യ പുനർജനിച്ച അനുഭവമാണ് സന്ദർശകർക്ക് ബദറിന്റെ സൃഷ്ടികൾ നൽകുന്നത്. ഇത് കൂടാതെ മസ്മക് കൊട്ടാരവും മുറ്റവും മനോഹരമായി പണിതീർത്ത് കാഴ്ചക്കാർക്കുമുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട് ബദർ. അതുമാത്രമല്ല, അക്കാലത്തെ അറേബ്യയുടെ സംസ്കാരവും ജീവിതശൈലിയും ചരിത്രവും ചോദിച്ചാൽ നിമിഷനേരംകൊണ്ട് ഒന്നും ചേരാതെയും ചേർക്കാതെയും കൃത്യമായി ബദർ ചരിത്രം പറയുകയും ചെയ്യും.
സൃഷ്ടിപരമായ കലാരംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥികളും അധ്യാപകരും ആസ്വാദകരും ബദറിന്റെ സ്റ്റാളിൽ എത്തുന്നുണ്ട്. ബിസിനസാണ് ബദറിന്റെ പ്രധാന ഉപജീവന മാർഗം. എന്നാൽ കലയോടുള്ള അഭിനിവേശമാണ് തിരക്കിനിടയിലും കരകൗശല നിർമിതിക്കുള്ള സമയം കണ്ടെത്തുന്നതിന് കാരണമെന്ന് ബദർ പറയുന്നു. ഈ അപൂർവ സൃഷ്ടികൾ കാണാൻ മാത്രമല്ല വിൽപനക്കും കൂടിയുള്ളതാണെന്നും ബദർ വ്യക്തമാക്കി. 300 റിയാൽ മുതൽ 3,000 റിയാൽ വരെ വിലയുള്ള ആർട്ട് വർക്കുകളാണ് സ്റ്റാളിലുള്ളത്. കൗതുകം കൊണ്ടും വീടുകളിലെ സ്വീകരണമുറിയിൽ പ്രദർശിപ്പിക്കാനും ഓഫിസുകളിൽ സ്ഥാപിക്കാനുമെല്ലാമായി നിരവധി ആളുകൾ ആർട്ട് വാങ്ങാനെത്തുന്നുമുണ്ട്.