റിയാദ്: ഭാവിയുടെ നഗരമെന്ന് വിശേഷിപ്പിക്കുന്ന നിയോമിലെ തുറമുഖം തുറന്നു. ഒക്സഗണിലെ തുറമുഖമാണ് ഇപ്പോൾ ചരക്കുനീക്കത്തിനായി തുറന്നതെന്ന് സൗദി അധികൃതർ അറിയിച്ചു. ദുബ തുറമുഖം എന്നാണ് നിയോം നഗരത്തിലെ തുറമുഖത്തിന് നൽകിയിരിക്കുന്ന പേര്. ഭാവിയിൽ അത്യാധുനിക നഗരമായ നിയോമിലേക്ക് ആവശ്യമായ ചരക്കുനീക്കം ദുബ തുറമുഖം വഴിയായിരിക്കുമെന്നാണ് അധികൃതർ പറയുന്നത്.
ആഗോളനഗരമായ നിയോമിലേക്ക് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നുള്ള സഞ്ചാരികളെ എത്തിക്കാനും ചരുക്കുനീക്കം നടത്താനും തുറമുഖം വഴിയൊരുക്കും. ചെങ്കടലിലെ നിർണായക മേഖലയിലാണ് പുതിയ തുറമുഖം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
തുറമുഖം തുറന്നത് നിയോം നഗരത്തിൻ്റെ നിർമ്മാണത്തിൽ ഒരു പ്രധാന നാഴികക്കല്ലാണെന്ന് പോർട്ട് ഓഫ് നിയോമിന്റെ മാനേജിംഗ് ഡയറക്ടർ സീൻ കെല്ലി ദി നാഷണലിനോട് പറഞ്ഞു. നൂറ് ശതമാനം പുനരുപയോഗ ഊർജ്ജം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന നഗരമാണ് നിയോം. നൂറ് ശതമാനം ഹരിത സൗഹൃദമായിരിക്കും ഈ നഗരം. പുനരുപയോഗിക്കാവുന്ന സൗരോർജ്ജം, കാറ്റ്, ഹരിത ഹൈഡ്രജൻ അധിഷ്ഠിത ഊർജം എന്നിവയിലൂടെ 100 ശതമാനം ശുദ്ധമായ ഊർജം ഉപയോഗിച്ചായിരിക്കും നിയോം പ്രവർത്തിക്കുക.
ഫ്ലോട്ടിംഗ് ഇൻഡസ്ട്രിയൽ കോംപ്ലക്സ്, ഗ്ലോബൽ ട്രേഡ് ഹബ്, ടൂറിസ്റ്റ് റിസോർട്ടുകൾ, 170 കിലോമീറ്റർ നീളവും ഇരുന്നൂറ് മീറ്റർ വീതിയുമുള്ള ലൈൻ സിറ്റി എന്നിവയടക്കം നിരവധി പദ്ധതികളാണ് നിയോം നഗരത്തിൽ നിർമ്മാണഘട്ടത്തിലുള്ളത്. പൊതുനിക്ഷേപഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിയോം എന്ന കമ്പനിക്ക് കീഴിലാണ് നഗരം പ്രവർത്തിക്കുക. സുസ്ഥിര തുറമുഖത്തിന്റെ വികസനത്തിനായി 7.5 ബില്യൺ സൗദി റിയാലിലധികം (2 ബില്യൺ ഡോളർ) നിയോമിൽ നിക്ഷേപിച്ചിട്ടുണ്ട്.