തൊഴിൽ, താമസ, അതിർത്തി നിയമലംഘകരായ വിദേശികളെ കണ്ടെത്താൻ സൗദിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ 16,493 പേരെയാണ് നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തത്. നവംബർ മൂന്നു മുതൽ ഒമ്പതു വരെയുള്ള കാലയളവിൽ താമസനിയമം ലംഘിച്ചതിന് 9441 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4580 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിൽ നിയമലംഘനത്തിന് 2472 പേരെയാണ് പിടികൂടിയത്.
ഒക്ടോബർ 27 മുതൽ നവംബർ രണ്ടു വരെ താമസനിയമം ലംഘിച്ചതിന് 10,007 പേരെയും തൊഴിൽ നിയമലംഘനത്തിന് 2172 പേരെയും അറസ്റ്റ് ചെയ്തു. അതിർത്തി സുരക്ഷാചട്ട ലംഘനത്തിന് 4404 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 480 പേരിൽ 63 ശതമാനം യമനിൽ നിന്നുള്ളവരും 33 ശതമാനം എത്യോപ്യക്കാരും നാലു ശതമാനം മറ്റു രാജ്യക്കാരുമാണ്. സൗദിയിൽനിന്ന് അയൽരാജ്യങ്ങളിലേക്കു കടക്കാൻ ശ്രമിച്ച 480 പേരെയും പിടികൂടിയിട്ടുണ്ട്.
അതേസമയം നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അവർക്ക് അഭയം നൽകിയതിനും 15 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തേക്കുള്ള അനധികൃത പ്രവേശനം, ഗതാഗതം, അഭയം നൽകൽ എന്നിവ ഉൾപ്പെടെയുള്ള നിയമലംഘകരെ സഹായിക്കുന്നത് ശ്രദ്ധിയിൽപ്പെട്ടാൽ പരമാവധി 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കൂടാതെ വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദമായ സംഭവങ്ങൾ കണ്ടാൽ മക്ക, റിയാദ് മേഖലകളിലെ ടോൾഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.