റമദാൻ പ്രമാണിച്ച് പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ നിർദേശങ്ങൾ സൗദി പുറത്തിറക്കി. സൂര്യോദയത്തിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്തർ നമസ്കാരം നിർവഹിക്കണമെന്ന് സൗദി മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്ലാമിക് കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്.
അതേസമയം നഗരങ്ങളിലേയും ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്കാരം നടത്തണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ ഈദുൽ ഫിത്തർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും മുൻകൂർ തയാറെടുപ്പുകൾ നടത്തണം. അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്കായി എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി അറിയിച്ചു.