കുടുംബ സമേതം ഉംറ നിർവഹിക്കാന്‍ സൗദി അറേബ്യയിലെത്തി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ‘അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാർഥനകള്‍ അവന് സ്വീകരിക്കട്ടെ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ക്ക് പങ്കുവെച്ചത്.
മകന് ഇഹ്സാൻ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാൻ മിർസ, നസീമ മിർസ, സഹോദരി അനാം മിർസ, സഹോദരീ ഭർത്താവും ക്രിക്കറ്ററുമായ മുഹമ്മദ് അസദുദ്ദീൻ തുടങ്ങിയവരാണ് കൂടെയുള്ളത്. ദൈവത്തിനു നന്ദി എന്നാണ് മകൻ ഇഹ്സാനൊപ്പമുള്ള സെൽഫിയുടെ അടിക്കുറിപ്പ്. എന്നാൽ, ഭർത്താവ് ഷുഹൈബ് മാലിക് സാനിയക്കൊപ്പമില്ല. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍നിന്നും ഹോട്ടൽ മുറിയിൽനിന്നുമൊക്കെയുള്ള ചിത്രങ്ങൾ കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ജനുവരി 26ന് ആസ്ട്രേലിയൻ ഓപ്പണിലാണ് ഗ്രാൻഡ്സ്ലാം കരിയറിന് വിരാമമിട്ടത്. രോഹൺ ബൊപ്പണ്ണയ്ക്കൊപ്പം മിക്സഡ് ഡബിൾസിൽ കിരീടത്തിലൂടെ കരിയർ അവസാനിപ്പിക്കാനുള്ള മോഹങ്ങൾ പക്ഷെ ഫൈനലിൽ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യം തകർക്കുകയായിരുന്നു. ഫെബ്രുവരി 21ന് നടന്ന ദുബായ് ടെന്നീസ് ചാംപ്യൻഷിപ്പായിരുന്നു കരിയറിലെ അവസാന മത്സരം. ചാംപ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്തായി. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യയുടെ വെറോണിക്ക കുദർമെറ്റോവ-ല്യൂഡ്മില സാംസണോവ സഖ്യത്തോടാണ് പരാജയപ്പെട്ടത്.