എംപുരാൻ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ ഏതെങ്കിലും മത, രാഷ്ട്രീയ വിഭാഗങ്ങളോട് വിദ്വേഷം പുലർത്തുന്ന ഒരു നിലപാട് താൻ ഒരു കാലത്തും സ്വീകരിച്ചിട്ടില്ലെന്നും ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രംഗങ്ങളോ സംഭാഷണങ്ങളോ ചിത്രത്തിൽ ഉണ്ടെങ്കിൽ അതു നീക്കം ചെയ്യാൻ താൻ അടക്കമുള്ള അണിയറ പ്രവർത്തകർ തീരുമിച്ചിട്ടുണ്ടെന്നും മോഹൻലാൽ ഫെസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് സംവിധായകൻ പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.
മോഹൻലാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ
അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എൻ്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു…
സ്നേഹപൂർവ്വം മോഹൻലാൽ
#L2E #Empuraan