ഡോക്ടര്‍ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മാനസിക പ്രശ്നങ്ങളോ മറ്റു അസ്വസ്ഥതകളോ പ്രകടിപ്പിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കുന്നതായും ജയില്‍ അധികൃതര്‍. ശനിയാഴ്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലില്‍ എത്തി ഇയാളെ പരിശോധിച്ചു. നിലവില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചത്.
അമ്മയുമായി നല്ല അടുപ്പത്തിലായിരുന്നു. നാട്ടുകാരുമായുള്ള പ്രശ്നത്തെതുടര്‍ന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതെന്നും പ്രതി ജയില്‍ അധികൃതരോട് പറഞ്ഞു. ചികിത്സക്കിടെ ചുറ്റും കൂടിയിരുന്നവര്‍ ആക്രമിക്കുമെന്ന സംശയമുണ്ടായി. ആ പേടിയിലാണ് കത്രിക എടുത്തത്. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ലക്ഷ്യമിട്ടതെന്നും ഡോക്ടര്‍ വന്ദനയെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞു. അതേസമയം വന്ദനയെ കുത്തിയത് ഓര്‍മയുണ്ടെന്നും സന്ദീപ് പറഞ്ഞു.
ആശുപത്രിയില്‍ പോകാനായി ആദ്യം പൊലീസിനെ വിളിച്ച ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചു. നാട്ടുകാര്‍ കുറ്റിക്കാട്ടില്‍ പിന്തുടരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഒളിച്ചതെന്നാണ് പ്രതിയുടെ വാദം.
അതേസമയം താന്‍ ലഹരിയ്ക്ക് അടിമയല്ലെന്നും സംഭവ ദിവസം മദ്യപിച്ചിരുന്നു. സംഭവ ദിവസം നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്നും പ്രതി പറഞ്ഞു.
ഡോക്ടര്‍ വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. സന്ദീപിന് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചത്.