സാലിക് ഐപിഒ ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ നേട്ടത്തോടെ ലിസ്റ്റ് ചെയ്തു. ആദ്യദിനം 21 ശതമാനമാണ് ഓഹരികൾ ഉയർന്നത്. രണ്ട് ദിര്‍ഹത്തിന് വിറ്റഴിച്ച ഓഹരി 2 ദിര്‍ഹം 41 ഫില്‍സിന് ആണ് ലിസ്റ്റ് ചെയ്തത്. ഇതോടെ ആകെ വിപണി മൂല്യം 17.3 ബില്യൺ ദിർഹത്തിലെത്തി. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ കമ്പനിയുടെ ഓഹരികൾ ലിസ്റ്റിംഗ് വിലയേക്കാൾ 11 ശതമാനം ഉയർന്ന് 2.22 ദിർഹമായി.
ദുബായ് സർക്കാർ കമ്പനിയുടെ 1.867 ബില്യണിലധികം ഓഹരികൾ (24.9 ശതമാനം) ഇതിനകം വിറ്റു. സാലിക്കിന്റെ നിലവിലുള്ള ഓഹരി മൂലധനത്തിന്റെ 75.1 ശതമാനം ദുബായ് സർക്കാരിന്റെ കൈവശമാണ്. ഈ മാസം പ്രാരംഭ പബ്ലിക് ഓഫറിംഗിൽ നിന്ന് 3.735 ബില്യൺ ദിർഹമാണ് സാലിക്ക് സമാഹരിച്ചത്. 2022 ൽ ദുബായിലെ മൂന്നാമത്തെ ലിസ്റ്റിംഗാണിത്. ഐപിഒ എല്ലാ ഘട്ടങ്ങളിലുമായി 49 മടങ്ങ് വർധിച്ചു. കൂടാതെ മൊത്തം ഡിമാൻഡ് 184.2 ബില്യൺ ദിർഹവുമായി.
ദുബായിയുടെ സമ്പദ് വ്യവസ്ഥ 3 ട്രില്യൺ ദിർഹമായി വർദ്ധിപ്പിക്കുന്നതിനായി 10 സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ് സാലിക്കിന്റെ ഓഫർ. ഊർജം, ലോജിസ്റ്റിക്സ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ നിന്ന് കൂടുതൽ സ്വകാര്യ കമ്പനികളെ ലിസ്റ്റുചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് 2 ബില്യൺ ദിർഹം മാർക്കറ്റ് മേക്കർ ഫണ്ട് രൂപീകരിക്കാനാണ് എമിറേറ്റ് പദ്ധതിയിടുന്നത്.