മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ രണ്ടാം വരവിന് ഗവര്‍ണര്‍ അനുമതി നല്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അനുമതി നല്‍കണമെന്ന് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. അനിശ്ചിതത്വം നീങ്ങിയതോടെ സജി ചെറിയാന്റെ രണ്ടാം വരവിന്റെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന.
നാളെ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രി സമയം ചോദിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നുമാണ് ഗവർക്ക് ലഭിച്ച നിയമോപദേശം.
സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഗവര്‍ണറുടെ സൗകര്യം നോക്കി തിയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സജി ചെറിയാന് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സിനിമാ സാംസ്കാരികവകുപ്പുകള്‍ തന്നെ നല്‍കാനാണ് സെക്രട്ടറിയേറ്റിന്റെ തീരുമാനം.