റഷ്യ -യുക്രൈൻ യുദ്ധത്തിൽ റഷ്യൻ സേന പിടികൂടിയ ശേഷം വിട്ടയച്ച യുക്രെയ്ൻ സൈനികന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മിഖൈലോ ഡയനോവ് എന്ന യുക്രൈൻ സൈനികന് റഷ്യയുടെ പിടിയിലാകുന്നതിനു മുൻപും വിട്ടയച്ചതിനു ശേഷവുമുള്ള ചിത്രങ്ങളാണിത്. യുക്രൈൻ പ്രതിരോധ മന്ത്രാലയമാണ് ചിത്രം ട്വിറ്റിലൂടെ പുറത്തുവിട്ടത്.
ഈ വര്‍ഷം തുടക്കത്തിലാണ് യുക്രൈനിലെ മരിയുപോളിലെ സ്റ്റീല്‍പ്ലാന്റിനു നേരെയുണ്ടായ റഷ്യന്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ ഡയനോവ് പിടിയിലായത്. ഡയനോവടക്കം 205 തടവുകാരെ റഷ്യ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ശേഷം ഡയനോവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും കീവിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണെന്നും സഹോദരി അലോന ലവ്റുഷ്കോ അറിയിച്ചു. എന്നാൽ റഷ്യൻ സേന മനുഷ്യത്വരഹിതമായി പെരുമാറുകയും ഡയനോവിന്റെ കയ്യിൽനിന്നും 4 സെന്റിമീറ്റർ എല്ല് മുറിച്ചെടുക്കുകയും ചെയ്തു. നിലവിൽ ഡയനോവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ ദീർഘകാല ചികിത്സ വേണ്ടിവരുമെന്ന് സഹോദരി വ്യക്തമാക്കി.
കൂടാതെ ഡയനോവിന്റ മുഖത്തും കൈകളിലും മുറിവുകളുണ്ട്. മെലിഞ്ഞ് എല്ലുകൾ പുറന്തള്ളിയ അവസ്ഥയിലാണ് ഡയനോവിപ്പോളുള്ളത്. അതേസമയം മിഖൈലോ ഡയനോവ് ഭാഗ്യമുള്ളയാളാണെന്നും സഹപ്രവര്‍ത്തകരായ പലരില്‍നിന്നും വ്യത്യസ്തമായി അദ്ദേഹത്തിനു ജീവന് തിരിച്ചുകിട്ടിയെന്നും യുക്രൈൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. ‘ഇങ്ങനെയാണു ജനീവ കണ്വെന്ഷന് വ്യവസ്ഥകള്‍ റഷ്യ പാലിക്കുന്നത്. ഇത്തരത്തിലാണു നാസിസം റഷ്യ പിന്തുടരുന്നത്’ എന്ന വിമർശനം ഉന്നയിച്ചുകൊണ്ടാണ് യുക്രൈൻ പ്രതിരോധ മന്ത്രാലയം ചിത്രങ്ങൾ പങ്കുവച്ചത്.