ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ റഷ്യ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് റഷ്യ. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശം. നിലവിൽ ഐഫോൺ ഉപയോഗിക്കുന്നവർ മാസാവസാനത്തോടെ ഫോൺ മാറ്റണമെന്നാണ് പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന് ഉപ തലവന്‍ സെര്‍ജി കിരിയോങ്ക ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഏപ്രില്‍ ഒന്നിന് മുൻപായി ഉദ്യോഗസ്ഥരെല്ലാം ഫോണുകള്‍ മാറ്റി റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്വെയറായ അറോറയോ ആന്‍ഡ്രോയിഡ് ഫോണുകളോ ഉപയോഗിക്കണം. ചൈനീസ് സോഫ്റ്റ്വെയറുകൾ ഉള്ള ഫോണുകളും ഉപയോഗിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഐഫോണുകൾ അനായാസേന നിരീക്ഷിക്കാനാകുമെന്ന ആശങ്കയാണ് ഇത്തരമൊരു ഉത്തരവിന് പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.