ബ്രിട്ടനിലേക്ക് കുടിയേരുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾക്കൊരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി ഋഷി സുനക്. ഇതിന്റെ ഭാഗമായി രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് പരിഗണനയിലാണെന്നാണ് സൂചന. നിലവാരം കുറഞ്ഞ ബിരുദ കോഴ്സുകൾക്കു ചേരുകയും കുടുംബാംഗങ്ങളെ കൊണ്ടുവരികയും ചെയ്യുന്നവർക്കാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തുക. അതേസമയം ഈ വർഷം 5 ലക്ഷം പേർ യുകെയിലേക്ക് കുടിയേറിയത് സാഹചര്യത്തിലാണു നടപടിയെന്നു പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
നിലവാരം കുറഞ്ഞ ബിരുദം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം വിദേശ വിദ്യാർഥികൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതോട് കൂടി നിരവധി സർവകലാശാലകൾ ഇല്ലാതാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഉയർന്ന ഫീസ് നൽകുന്ന രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം കുറയുന്ന സാഹചര്യമുണ്ടായാൽ സർവകലാശാലകൾക്കുള്ള സർക്കാർ ധനസഹായം ഉയർത്തേണ്ടതായി വരുമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. ഇത് രാജ്യത്തെ ഉന്നത സർവകലാശാലകളിലെ പ്രവേശനത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തുന്നു.
എന്നാൽ രാജ്യാന്തര വിദ്യാർഥികളെ കുടിയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് ഇന്ത്യൻ പ്രവാസി വിദ്യാർഥികളുടെ സംഘടനയായ നാഷനൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലമ്നൈ യൂണിയൻ ആവശ്യപ്പെട്ടു. കൂടാതെ സമ്പദ്ഘടനയുടെ വളർച്ചയ്ക്കു കുടിയേറ്റം വർധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കഴിഞ്ഞയാഴ്ച ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞു. സമ്പദ്വ്യവസ്ഥയ്ക്കു പരുക്കേൽപ്പിക്കാതെ കുടിയേറ്റം കുറയ്ക്കാനുള്ള ദീർഘകാല പദ്ധതിയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ജൂൺ വരെ ബ്രിട്ടനിലേക്ക് കണക്കുപ്രകാരം 5,04,000 പേരാണ് ആകെ കുടിയേറ്റക്കാരായുള്ളത്. യൂറോപ്പുകാരല്ലാത്ത വിദ്യാർഥികളുടെ എണ്ണവും കുത്തനെ ഉയർന്നിട്ടുണ്ട്. അതേസമയം യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് പൗരന്മാർക്കുവേണ്ടിയുള്ള പ്രത്യേക വീസ പദ്ധതി പ്രകാരം 1.38 ലക്ഷം പേർ ബ്രിട്ടനിൽ എത്തിയിട്ടുണ്ട്. എന്നാൽ 2015 ൽ 3.30 ലക്ഷം കുടിയേറ്റക്കാരായതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന സംഖ്യ. അതേസമയം കുടിയേറ്റ പ്രശ്നം ഉയർത്തിയാണ് 2016 ൽ യൂറോപ്യൻ യൂണിയൻ വിട്ടുപോരാൻ യുകെ തീരുമാനിച്ചത്.