ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ലിസ് ട്രസ് രാജിവച്ചതോടെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നിരിക്കുന്നത് ഋഷി സുനക് എന്ന പേരാണ്. ഇന്ത്യൻ വംശജനായ ഋഷി സുനകിന് 125 എംപിമാരുടെ പരസ്യ പിന്തുണ കൂടി ലഭിച്ചതോടെ മൽസര രംഗത്ത് ഋഷി ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും 100 പേരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. 55 എംപിമാരുടെ പിന്തുണയുള്ള ബോറിസിന് 100 തികയ്ക്കാൻ പ്രയാസപ്പെടേണ്ടിവരില്ല. ബോറിസ് സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഋഷി സുനക് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.
The United Kingdom is a great country but we face a profound economic crisis.
That’s why I am standing to be Leader of the Conservative Party and your next Prime Minister.
I want to fix our economy, unite our Party and deliver for our country. pic.twitter.com/BppG9CytAK
— Rishi Sunak (@RishiSunak) October 23, 2022
യുകെ മികച്ച രാഷ്ട്രമാണെന്നും നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും ഋഷി കുറിച്ചിരിക്കുന്നു. കൺസേർവേറ്റീവ് പാർട്ടി നേതാവായി അടുത്ത പ്രധാനമന്ത്രിയാകാൻ താൻ മത്സരിക്കുന്നു. ബ്രിട്ടൻ്റെ സമ്പദ്വ്യവസ്ഥയെ നേരെയാക്കി പാർട്ടിയെയും ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നാണ് ട്വീറ്റ്.വരുന്ന പൊതുതെരഞ്ഞെടുപ്പിലേക്ക് നയിക്കാൻ താൻ തയാറാണെന്നും വ്യക്തമാക്കുന്ന കത്തും ട്വീറ്റിനൊപ്പമുണ്ട്.
ബ്രിട്ടൻ പ്രധാനമന്ത്രി പദത്തിലേക്ക് മുൻ പ്രധാനമന്ത്രിയും മുൻ ചാൻസിലറും തമ്മിലുള്ള മൽസരമാണ് അരങ്ങേറുക. ഇതിനോടകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഹൗസ് കോമൺസ് നേതാവ് പെന്നി മോർഡൻ്റിന് 23 എംപിമാരുടെ പരസ്യ പിന്തുണ മാത്രമാണുള്ളത്.
പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിൽ കേവലം 21,000 വോട്ടിന് പ്രധാനമന്ത്രി പദം മുൻപ് നഷ്ടമായ ഋഷിക്ക് അർഹതപ്പെട്ടതാണ് ഈ സ്ഥാനമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ വലിയൊരു വിഭാഗം കരുതുന്നത്. ലോകത്തെ ഏറ്റവും അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരിൽ ഒരാളായ ഋഷിക്ക് ബ്രിട്ടൻ്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നും അവർ വിശ്വസിക്കുന്നു.
എംപിമാർ മഹാഭൂരിപക്ഷവും ഋഷിക്കൊപ്പമാണ്. എന്നാൽ, ഒന്നര ലക്ഷത്തോളം വരുന്ന പാർട്ടി അംഗങ്ങളിൽ നല്ലൊരു വിഭാഗത്തിന് ബോറിസിനെയാണ് താൽപര്യം. അതുകൊണ്ട്, എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിച്ചാലും പാർട്ടി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നാൽ സാധ്യത കൂടുതൽ ബോറിസിനാണ്.
ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് മത്സരം പ്രഖ്യാപിക്കാനുള്ള സമയം. അതിനുള്ളിൽ ഋഷിക്ക് ലഭിച്ച പിന്തുണ തകർക്കാൻ ബോറിസിനായില്ലെങ്കിൽ ചരിത്രത്തിലാദ്യമായി ബ്രിട്ടൻ്റെ പ്രധാനമന്ത്രിക്കസേരയിലേക്ക് ഒരു ഇന്ത്യൻ വംശജൻ എത്തും.