പത്തനംതിട്ട: ശർക്കര ക്ഷാമം മൂലം ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ മുതലാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അപ്പവും അരവണയും വിൽക്കുന്നതിന് നിയന്ത്രണം നിലവിൽ വന്നത്. ഇന്ന് രാവിലെ മുതൽ ഒരു തീർത്ഥാടകന് അഞ്ച് ബോട്ടിൽ അരവണയും അഞ്ച് പായ്ക്കറ്റ് അപ്പവും മാത്രമാണ് നൽകുന്നത്. ഇതേ തുടർന്ന് അപ്പം, അരവണ കൌണ്ടറുകളിൽ തീർത്ഥാടകർ ബഹളം വയ്ക്കുന്ന സ്ഥിതിയാണ്. ദേവസ്വം ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ച് വിടുന്നത്.
മലയാളികളേക്കാൾ കൂടുതൽ ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായി അപ്പവും അരവണയും വാങ്ങിക്കാറുള്ളത്. അതിനാൽ പുതിയ നിയന്ത്രണം അന്യസംസ്ഥാനത്ത്നിന്നുള്ലള തീർത്ഥാടകരെ കാര്യമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരാൾക്ക് അഞ്ച് ബോട്ടിൽ എന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദ കൌണ്ടറുകൾക്ക് മുൻപിൽ തീർത്ഥാടക സംഘത്തിലെ മുഴുവൻ പേരും ക്യൂ നിൽക്കുന്ന അവസ്ഥയാണ്.