യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പുതിയ നിയമം ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വരികയാണ്. ഇതോടെ വീട്ടുജോലിക്ക് ആളുകളെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും. റിക്രൂട്ട്മെൻ്റ് ഓഫീസ് മുഖേനയോ സ്പോണ്‍സര്‍മാര്‍ വഴിയോ ആണ് നിയമനമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും താമസക്കാർ വഹിക്കണം.ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും ഉൾപ്പെട്ടതാണ് പുതിയ നിയമം.
മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലികമായോ സ്ഥിരമായോ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ച അറിയിപ്പ് നൽകി. ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്നും 18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കായി നിയമിക്കരുതെന്നും അറിയിപ്പിലുണ്ട്.
യുഎഇയില്‍ നിയമവിരുദ്ധമായി ഗാര്‍ഹിക തൊഴിലാളികളെ നിയമിച്ചാല്‍ കുറഞ്ഞത് 50,000 ദിര്‍ഹം പിഴ ലഭിക്കും. ഇത് രണ്ട് ലക്ഷം ദിര്‍ഹം വരെ ഉയരാനും സാധ്യതയുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റ് ദുരുപയോഗം ചെയ്യുകയോ 18 വയസില്‍ താഴെയുള്ള വ്യക്തിയെ ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കുകയോ ചെയ്താൽ ഇതേ തുക പിഴ ലഭിക്കും.
തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ നിയമവിരുദ്ധമായി ജോലി ചെയ്യിക്കുക, ഗാര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുകയും പിന്നീട് അവര്‍ക്ക് ജോലി നിഷേധിക്കുകയും ചെയ്യുക, ഗാര്‍ഹിക തൊഴിലാളികളുടെ പേരില്‍ ലഭിക്കുന്ന തൊഴില്‍ പെര്‍മിറ്റ് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക, ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയും തൊഴിലാളികള്‍ക്ക് നല്‍കേണ്ട അവകാശങ്ങള്‍ നല്‍കാതെയും മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെയും റിക്രൂട്ടിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം നിർത്തലാക്കുക തുടങ്ങിയവയെല്ലാം നിയമലംഘനങ്ങളുടെ പരിധിയില്‍ വരും. ഇതിനെല്ലാം രണ്ട് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും.