റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പിന് ജിദ്ദയിൽ തുടക്കമായി. ‘സിനിമയാണ് എല്ലാം’ എന്ന മുദ്രാവാക്യവുമായി ഡിസംബർ 10 വരെയാണ് മേള നടക്കുക. 61 രാജ്യങ്ങളിൽ നിന്നുള്ള 41 ഭാഷകളിലായി അറബ്, ലോക സിനിമകളിലെ ഏറ്റവും മികച്ച 131 ഫീച്ചർ ഫിലിമുകളും ഷോർട്ട്സും പ്രദർശിപ്പിക്കും.
ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും 24 ഷോർട്ട്സും സൗദിയിലേതാണ്. 34 അന്താരാഷ്ട്ര പ്രീമിയറുകൾ, 17 അറബ് പ്രീമിയറുകൾ, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 47 മറ്റു സിനിമകൾ എന്നിവങ്ങനെയാണ് മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ. പ്രശസ്ത യുഎസ് ചലച്ചിത്ര നിർമ്മാതാവ് ഒലിവർ സ്റ്റോൺ ആണ് ഇത്തവണത്തെ അവാർഡ് ജൂറി തലവൻ. മത്സര വിജയികളെ ഡിസംബർ എട്ടിന് പ്രഖ്യാപിക്കും.
ശേഖർ കപൂർ സംവിധാനം ചെയ്ത What’s Love Got to Do With It? എന്ന ബ്രിട്ടീഷ് ക്രോസ്-കൾച്ചറൽ റൊമാന്റിക് കോമഡി സിനിമയായിരുന്നു ഫെസ്റ്റിവലിലെ ഈ വർഷത്തെ പ്രാരംഭ ചിത്രം. ഷാരൂഖ് ഖാനും കാജളും ഒന്നിച്ച ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ ഫെസ്റ്റിവൽ ഉദ്ഘാടന ദിനത്തിൽ ഔട്ട്ഡോർ ഫ്രീ വേദിയായ റെഡ് സീ കോർണിഷിൽ പ്രദർശിപ്പിച്ചു.