സെക്കന്തരാബാദിലെ രാഷ്ട്രപതി നിലയം പൊതുജനങ്ങള്‍ക്കായി തുറന്നു നൽകി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബുധനാഴ്ച തുറക്കുന്ന കെട്ടിടം ഈ വര്‍ഷം മുഴുവനും സന്ദര്‍ശിക്കാം. ഇതാദ്യമായാണ് രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറക്കുന്നത്. മുൻപ് വർഷത്തിലൊരിക്കൽ ചുരുങ്ങിയ സമയം ചുറ്റുമുള്ള പൂന്തോട്ടങ്ങൾ സന്ദർശിക്കാന്‍ മാത്രമാണ് പുറമേ നിന്നുള്ളവര്‍ക്ക് അനുവാദം ഉണ്ടായിരുന്നത്.
ഇപ്പോള്‍ രാഷ്ട്രപതി വിംഗ്, ഡൈനിങ് ഏരിയ എന്നിവയടക്കമുള്ള ഭാഗങ്ങള്‍ ഉള്ളില്‍ നിന്നു കാണാം. അടുക്കളയെ ഡൈനിങ് ഹാളുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കത്തിലൂടെ നടന്ന് തെലങ്കാനയിലെ പരമ്പരാഗത പെയിൻ്റിംഗുകൾ ആസ്വദിക്കാം.
രാഷ്ട്രപതി ഭവന്റെയും രാഷ്ട്രപതി നിലയത്തിൻ്റെയും ചരിത്രത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രപതിയുടെ ചുമതലകളെക്കുറിച്ചും അറിവു നൽകുന്ന ‘നോളജ് ഗാലറി’ കാണാം. നോളജ് ഗാലറിയുടെ മുറ്റത്ത് സന്ദർശകർക്ക് ബഗ്ഗിക്കും രാഷ്ട്രപതിയുടെ ലിമോസിനും അരികെനിന്ന് സെൽഫിയെടുക്കാം.
ജയ് ഹിന്ദ് റാമ്പും ഫ്ലാഗ് പോസ്റ്റ് പോയിൻ്റും രാഷ്ട്രപതി നിലയത്തിന്റെ വളപ്പിലെ പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാം. മുൻപ് രാഷ്ട്രപതി നിലയത്തിന്റെ ജല ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചരിത്രപരമായ ഒരു പടി കിണറുമായി ജയ് ഹിന്ദ് റാമ്പ് ബന്ധിപ്പിച്ചിരിക്കുന്നു. 1948 ൽ പഴയ നാട്ടുരാജ്യമായിരുന്ന ഹൈദരാബാദ് ഇന്ത്യൻ യൂണിയൻ്റെ ഭാഗമായതിൻ്റെ ഓര്‍മയ്ക്കായാണ് ഫ്ലാഗ് പോസ്റ്റ് സ്ഥാപിച്ചത്.
നിലയത്തിലെ പൂന്തോട്ടത്തിന്റെ വിവിധ വിഭാഗങ്ങളായ റോക്ക് ഗാർഡൻ, ഹെർബൽ ഗാർഡൻ, ബട്ടർഫ്ലൈ ഗാർഡൻ, നക്ഷത്ര ഗാർഡൻ എന്നിവയും പൊതുജനങ്ങൾക്കായി തുറക്കും. ഇവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യുആർ കോഡുകൾ സ്കാൻ ചെയ്താൽ പഴങ്ങൾ, മരങ്ങൾ, പൂക്കൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും.
രാഷ്ട്രപതി ഭവനും സൗകര്യങ്ങളുമെല്ലാം ഓരോ ഇന്ത്യക്കാരനും അവകാശപ്പെട്ടതാണെന്ന് പ്രസ്താവനയില്‍ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി നിലയം സന്ദർശിക്കണമെന്നും രാജ്യത്തെക്കുറിച്ചും സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചും കൂടുതല്‍ അറിയണമെന്നും രാഷ്ട്രപതി ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഹൈദരാബാദിലെയും തെലങ്കാനയിലെയും വിനോദസഞ്ചാരത്തെ ഈ നടപടി വളരെയധികം ഗുണകരമായി ബാധിക്കും. പ്രശസ്തമായ സലാർ ജംഗ് മ്യൂസിയം, ഗോൽക്കൊണ്ട ഫോർട്ട്, ചാർമിനാർ, മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം ഹൈദരാബാദിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. രാഷ്ട്രപതി നിലയം സന്ദർശിക്കാനുള്ള അവസരം നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ബൊലാറം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിലയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഹൈദരാബാദ് നൈസാമിൽ നിന്ന് ഏറ്റെടുത്ത് രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിന് കൈമാറിയതാണ്. 1860 ൽ പണി കഴിപ്പിച്ച ഈ കെട്ടിടം 90 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു ഒറ്റനില കെട്ടിടം, ഡൈനിംഗ് ഹാൾ, സിനിമാ ഹാൾ, ദർബാർ ഹാൾ, മോണിംഗ് റൂം എന്നിവയം 11 കിടപ്പുമുറികളും ഇവിടെയുണ്ട്.
രാഷ്ട്രപതി വർഷത്തിൽ ഒരിക്കലെങ്കിലും രാഷ്ട്രപതി നിലയം സന്ദർശിച്ച് ഇവിടെ താമസിച്ച് ഔദ്യോഗിക കാര്യങ്ങൾ ഇവിടെ നിന്ന് നിർവഹിക്കാറുണ്ട്. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യൻ സന്ദർശനം ഒഴികെ വർഷം മുഴുവനും രാഷ്ട്രപതി നിലയം പൊതുജനങ്ങൾക്കായി തുറന്നിരിക്കും.
visit.rashtrapatibhavan.gov.in എന്ന വെബ്സൈറ്റിലൂടെ സന്ദർശകർക്ക് അവരുടെ സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. കൂടാതെ, രാഷ്ട്രപതി നിലയത്തിലെ റിസപ്ഷൻ ഓഫീസിൽ വാക്ക്-ഇൻ ബുക്കിങ് സൗകര്യവും ഉണ്ടാകും. ആഴ്ചയിൽ ആറ് ദിവസവും (തിങ്കൾ, സർക്കാർ അവധി ദിവസങ്ങൾ ഒഴികെ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ആളുകൾക്ക് സന്ദർശിക്കാം. ഒരു ദിവസത്തെ അവസാന പ്രവേശനം വൈകുന്നേരം 4 മണിക്കാണ്.
ഇന്ത്യൻ പൗരന്മാർക്ക് ഒരാൾക്ക് 50 രൂപ വീതവും വിദേശ പൗരന്മാർക്ക് ഒരാൾക്ക് 250 രൂപ വീതവുമാണ് റജിസ്ട്രേഷൻ ചാർജ്. ടൂർ ഗൈഡുകൾക്ക് പുറമെ പാർക്കിംഗ്, ക്ലോക്ക്റൂം, വീൽചെയറുകൾ, കഫേ, സുവനീർ ഷോപ്പ്, വിശ്രമമുറികൾ, കുടിവെള്ളം, പ്രഥമ ശുശ്രൂഷാ സൗകര്യം എന്നിവയും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കും.