ലാൻ്റിംഗിന് തയ്യാറെടുത്ത് യുഎഇയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ‘റാഷിദ് റോവർ’. ‘റാഷിദ് റോവർ’ ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ലാൻഡർ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നാണ് പുതിയതായി പുറത്തുവരുന്ന റിപ്പോർട്ട്. 2023 ഏപ്രിൽ അവസാനത്തോടെ ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നാണ് നിഗമനം.
ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് 2022 ഡിസംബർ 11 ന് , സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ‘റാഷിദ് റോവർ’ വിക്ഷേപിച്ചത്.
റാഷിദ് പേടകം, സ്വപ്ന തടാകം എന്ന് അർത്ഥം വരുന്ന ലാക്കസ് സോംനി യോറം എന്ന ചന്ദ്രനിലെ ഭാഗത്താണ് ഇറങ്ങുക.
ചന്ദ്രന്റെ വടക്ക് കിഴക്കൻ ഭാഗം പര്യവേഷണം നടത്താനും റോവർ ലക്ഷ്യമിടുന്നുണ്ട്. ചന്ദ്രനിലെ മണ്ണും പൊടിപടലവും ഫോട്ടോ ഇലക്ട്രോൺ കവചവും എല്ലാം ‘റാഷിദ് റോവർ’ പഠനവിധേയമാക്കും. 10 കിലോഗ്രാമാണ് റോവറിന് വരുന്ന ഭാരം. റോവറിൽ ഉയർന്ന റെസല്യൂഷനുള്ള രണ്ട് ക്യാമറകൾ, ഒരു മൈക്രോസ്കോപ്പിക് ക്യാമറ, ഒരു തെർമൽ ഇമേജറി ക്യാമറ എന്നിവയുമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും കുഞ്ഞൻ ചന്ദ്ര പര്യവേക്ഷണ പേടകമാണ് ‘റാഷിദ് റോവർ’. ഈ ചരിത്ര നിമിഷത്തോടുകൂടി ചന്ദ്രനിൽ ആദ്യമായെത്തുന്ന അറബ് രാജ്യമാകും യുഎഇ.