ഈ ഓണക്കാലത്ത് പ്രവാസികൾക്കൊരു പ്രവാസ സിനിമ. നിവിൻ പോളി നായകനായ ബോസ് ആൻഡ് കോ. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് പ്രവാസ ലോകം മലയാള സിനിമയ്ക്ക് പ്രമേയമാകുന്നത്. ഓണാഘോഷത്തിനു ഹരം പകർന്ന് പ്രദർശനം തുടരുന്ന ബോസ് ആൻഡ് കോ മികച്ച ഫാമിലി എന്റർടൈനർ ആണ്.
ഷാർജ,റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം ഗൾഫിൽ എത്തി വലിയൊരു മോഷണത്തിന് തയ്യാറെടുക്കുന്ന ഒരു സംഘത്തിന്റെ കഥയാണ് പറയുന്നത്. എ പ്രവാസി ഹെയ്സ്റ്റ് എന്ന ടാഗ് ലൈനോട് കൂടി എത്തിയ ബോസ് ആൻഡ് കോ പ്രവാസികളുടെ മാത്രമല്ല സിനിമാ പ്രേമികളുടെയാകെ മനം കൊള്ളയടിച്ചിട്ടുണ്ട് . ഫാമിലി ഓഡിയൻസിന് എന്നും പ്രിയപ്പെട്ട താരമാണ് നിവിൻ പോളി . നിവിന്റെ ഓണക്കാല ചിത്രങ്ങൾ വിജയമാകാറുണ്ട് എന്ന ചരിത്രം ഇത്തവണയും ആവർത്തിക്കുകയാണ്. വിനയ് ഫോർട്ടിന്റെ ശൈലേഷ് പി ദാമോദർ എന്ന കഥാപാത്രം ഒന്നാം പകുതിയെ മികച്ച തമാശകൾ കൊണ്ട് സമ്പന്നമാക്കുന്നു. ജാഫർ ഇടുക്കി , മമിതാ ബൈജു , ആർഷ ബൈജു , വിജിലേഷ് , ശ്രീനാഥ് എന്നിവരും ചിത്രത്തിലുണ്ട്.
ഒന്നാം പകുതി തമാശയാണെങ്കിൽ രണ്ടാം പകുതി ത്രില്ലിങ് ആണ് . വ്യവസായ പ്രമുഖൻ അമർ മാധവിന്റെ അതി സുരക്ഷയുള്ള കൊട്ടാരത്തിനകത്തേക്ക് ബോസും കൂട്ടരും കടന്നു കയറാൻ ശ്രമിക്കുന്നതും വില പിടിപ്പുള്ള ഒരു മോഷണം നടത്തുന്നതുമാണ് ചിത്രത്തിൻറെ പ്രമേയം . ഹെയ്സ്റ്റ് സീരീസുകളിൽ വരുന്ന സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള അതേ ആവേശം പകരാൻ ഹനീഫ് അദേനിയുടെ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ ചെയ്സിങ് രംഗങ്ങൾ അതിന് ഉദാഹരണമാണ്. ഗൾഫിലെ തിരക്കുള്ള റോഡുകളിൽ ഇത്ര മനോഹരമായി കാർ , ട്രക്ക് ചെയ്സുകൾ ഷൂട്ട് ചെയ്ത മലയാളം സിനിമ വേറെയില്ല.ത്രില്ലിംഗ് ആയി ഹെസ്റ്റ് മുന്നോട്ട് കൊണ്ട് പോകുമ്പോൾ തന്നെ തമാശകളും കയറി വരുന്നുണ്ട് . ഫൺ – ആക് ഷൻ ഫോർമുല കൃത്യമായി നടപ്പാക്കിയിട്ടുണ്ട് സിനിമ . ചില യുട്യൂബ് ചാനലുകൾ വഴി ഡീ ഗ്രെയ്ഡ് ചെയ്യാൻ ശ്രമമുണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് മലയാളികളുടെ ഹൃദയം കൊള്ളയടിച്ച് മുന്നേറുകയാണ് പെരുങ്കള്ളനായ രാമചന്ദ്ര ബോസും കമ്പനിയും .