തിരുവനന്തപുരം: തിരക്ക് കുറഞ്ഞ വന്ദേഭാരത് ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ഒരുങ്ങുന്നു. ചില ഹ്രസ്വദൂര വന്ദേഭാരത് ട്രെയിനുകളിലാണ് തിരക്കില്ലാത്ത സാഹചര്യം പരിഗണിച്ച് ടിക്കറ്റ് നിരക്കുകൾ കുറയ്ക്കാൻ റെയിൽവേ ഒരുങ്ങുന്നത്. ഇൻഡോർ – ഭോപ്പാൽ, ഭോപ്പാൽ – ജബൽപുർ, നാഗ്പുർ-ബിലാസ്പുർ വന്ദേഭാരത് ട്രെയിനുകളിലാവും നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധ്യത. ടിക്കറ്റ് നിരക്ക് കുറച്ചാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനാവും എന്ന പ്രതീക്ഷയിലാണ് ഈ നീക്കം.
അതേസമയം രാജ്യത്ത് നിലവിൽ സർവ്വീസ് നടത്തുന്ന 46 വന്ദേഭാരത് ട്രെയിനുകളിൽ വളരെ ചുരുക്കം എണ്ണം മാത്രമേ ആളില്ലാതെ ഓടുന്നുള്ളൂ. ഭൂരിപക്ഷം വന്ദേഭാരത് ട്രെയിനുകളിലും തിരക്കുണ്ടെന്നാണ് റെയിൽവേ അറിയിക്കുന്നത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ഓടുന്ന വന്ദേഭാരത് ട്രെയിനാണ് രാജ്യത്തേറ്റവും തിരക്കുള്ള സർവ്വീസ്. 183 ശതമാനമാണ് ഈ ട്രെയിനിലെ ഒക്യുപെൻസി നിരക്ക്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിൽ ഇത് 176 ശതമാനമാണ്.
ഭോപ്പാൽ – ഇൻഡോർ റൂട്ടിലോടുന്ന വന്ദേഭാരതിൽ 29 ശതമാനം മാത്രമാണ് ഒക്യുപെൻസി, ഇൻഡോർ – ഭോപ്പാൽ റൂട്ടിൽ 21 ശതമാനവും. ഭോപ്പാൽ – ഇൻഡോർ റൂട്ടിൽ വന്ദേഭാരത് ചെയർ കാർ ടിക്കറ്റൊന്നിന് 950 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 1525 രൂപയുമാണ് നിലവിലെ ടിക്കറ്റ് നിരക്ക്. നാഗ്പൂർ – ബിലാസ്പൂർ വന്ദേഭാരതിൽ 1075, 2045 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഭോപ്പാൽ – ജബൽപൂർ റൂട്ടിൽ 1055,1880 ആണ് ടിക്കറ്റ് നിരക്ക്. പകുതിയിലേറെ സീറ്റും കാലിയായിട്ടാണ് ഈ ട്രെയിനുകളൊക്കെ ഇപ്പോൾ ഓടുന്നത്.