യു എ ഇയും ഒമാനും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ ആദ്യഘട്ട നടപടികൾക്കായി ഇരു രാജ്യങ്ങളിലെയും അധികൃതർ തമ്മിൽ യോഗം ചേർന്നു. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായായിരുന്നു കരാർ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായാണ് യോഗം. യു എ ഇ യുടെ ദേശീയ റെയിൽവേ കമ്പനിയായ ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ എന്നിവയുടെ കമ്പനി ഡയറക്ടർമാർ തമ്മിലുള്ള യോഗമാണ് നടന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചേർന്ന് സംയുക്തമായി പുതിയ കമ്പനി രൂപീകരിക്കുക എന്നതാണ് ആദ്യ ഘട്ട നടപടി. തന്ത്രപരമായ കാഴ്ച്ചപ്പാടിലൂടെ സംയുക്തമായ പ്രവർത്തനവും സഹകരണവും വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും നേതൃത്വത്തെ ബോർഡ് യോഗം അഭിനന്ദിക്കുകയും ചെയ്തു.
ഒമാനിലെ സുഹാർ തുറമുഖത്തെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. 303 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിക്കുക. ഇതിലൂടെ സുഹാറിൽ നിന്ന് അബുദാബിയിലേക്ക് 1.40 മണിക്കൂറായും സുഹാറിൽ നിന്ന് അൽഐനിലേക്ക് 47 മിനിറ്റായും കുറയും. അതേസമയം ഇതേ പാതയിൽ ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുക. വർഷത്തിൽ 225 ദശലക്ഷം ടൺ ബൾക്ക് കാർഗോയും 2,82,000 കണ്ടയ് നറുകളും എത്തിക്കാനാവുമെന്ന് വിലയിരുത്തുന്നു.