പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. രാജ്യവ്യാപകമായി പൊലീസും എന്‍ഐഎയും നടത്തിയ റെയ്ഡിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ട് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയിൽ 176 പേര് കസ്റ്റഡിയിലായിട്ടുണ്ട്. ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്.
അതത് സംസ്ഥാനങ്ങളിലെ പൊലീസ് സേനയും എന്‍ഐഎയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. കര്‍ണാടകയില്‍ മാത്രം 45 പേര് അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്ന് ആറ് പേരെയും അസമില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും 12 പേരെ വീതവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊബൈല്‍ ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പടെയുള്ള തെളിവുകളും പിടിച്ചെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്.
നേരത്തെ എന്‍ഐഎ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്.
ബാഗൽകോട്ടിൽ കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ടിനെതിരായ എൻഐഎ പരിശോധനയ്ക്ക് എതിരെ പ്രതിഷേധിച്ച 7 പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. പിഎഫ്ഐ ബാഗൽകോട്ട് പ്രസിഡൻറ് അസ്ക്കർ അലി ഉൾപ്പെടെ 7 പേരാണ് അറസ്റ്റിലായത്. ഇവരുടെ വീടുകളിലും ഇന്ന് കർണാടക പൊലീസ് പരിശോധന നടത്തുന്നുണ്ട്. കർണാടകത്തിൽ ചാമരാജ്നഗർ, കൽബുർഗി എന്നിവിടങ്ങളിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്. അതേസമയം പോപ്പുലർ ഫ്രണ്ട് കേരളത്തിൽ നടത്തിയ ഹർത്താലിനിടെ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ നിരവധി പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.