ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതമറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി മുൻ ജസ്റ്റിസുമാരായ മദൻ ബി ലോക്കൂർ, അജിത്ത് പി ഷാ, ദി ഹിന്ദു മുൻ എഡിറ്റർ എൻ റാം എന്നീ പ്രമുഖരാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള സംവാദം മാതൃകയാക്കി അതേ മാതൃകയിൽ മോദിയും രാഹുലും തമ്മിൽ പരസ്യ സംവാദമെന്ന ആശയം മുന്നോട്ട് വച്ചത്.
ഈ സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്. സംവാദം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെയുമായി ചർച്ച നടത്തിയെന്നും പ്രധാനമന്ത്രിക്കും സമ്മതമെങ്കിൽ സംവാദത്തിൻ്റെ വേദിയും സമയവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
‘ആരോഗ്യകരമായ ജനാധിപത്യത്തിനായി ഒരൊറ്റ വേദിയിലൂടെ തങ്ങളുടെ കാഴ്ചപ്പാട് രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് പ്രധാന പാർട്ടികൾക്ക് ഒരു നല്ല സംരംഭമായിരിക്കും. കോൺഗ്രസ് ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും ചർച്ചയ്ക്കുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു’. ഈ സംവാദത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും രാജ്യം പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.