ബ്രിട്ടൻ്റെ എലിസബത്ത് രാജ്ഞി അന്തരിച്ചു.ബക്കിങ്ഹാം കൊട്ടാരം പ്രത്യേക കുറിപ്പിലൂടെ അന്ത്യം ലോകത്തെ അറിയിക്കുകയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാർത്തകൾ പുറത്തുന്നതോടെ ബക്കിങ്ഹാം കൊട്ടാരത്തിന് ചുറ്റും ആയിരക്കണക്കിന് പേർ പ്രാർഥനകളോടെ അണിനിരന്നിരുന്നു.
ഏറ്റവും കൂടുതൽ കാലം അഥവാ 70 വർഷം ബ്രിട്ടൻ്റെ രാജപദവിയിൽ ഇരുന്ന എലിസബത്ത് രാജ്ഞിക്ക് മരിക്കുമ്പോൾ 96 വയസ്സായിരുന്നു.സ്കോട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിൽ ജൂലൈ മുതൽ കഴിഞ്ഞിരുന്ന രാജ്ഞിയുടെ ആരോഗ്യനില മോശമായ സാഹചര്യത്തിൽ കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.തുടർന്ന് രാജകുടുംബാംഗങ്ങളെല്ലാം ബാൽമോറൽ കൊട്ടാരത്തിൽ രാജ്ഞിക്കരികിൽ എത്തിയിരുന്നു.
1926 ഏപ്രിൽ 21 ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രാജ്ഞി പിതാവ് ജോർജ്ജ് ആറാമൻ്റെ വിയോഗത്തെത്തുർന്നാണ് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്. അന്ന് ആ സ്ഥാനത്തെത്തുന്ന നാൽപതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത് രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് 1952ൽ വിൻസ്റ്റൺ ചർച്ചിൽ മുതൽ ഏറ്റവുമൊടുവിൽ 2022ൽ ലിസ് ട്രസ് വരെ 15 പേർ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായി എത്തി. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരിയെന്ന നിലയിൽ ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട് രാജ്ഞി.
രാജ്ഞി വിടവാങ്ങുമ്പോൾ ഒരു യുഗമാണ് അവസാനിക്കുന്നത്. മൂത്ത മകൻ ചാൾസ് രാജകുമാരൻ ആകും ഇനി ബ്രിട്ടനിലെ രാജാവ്. മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടനിലെ രാജാവാകുമ്പോൾ, അദ്ദേഹത്തിൻ്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞിയെന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഏഴുപതാം ഭരണവാർഷികത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ചാൾസിൻ്റെ രണ്ടാം ഭാര്യ കാമിലയ്ക്ക് ‘ക്വീൻ കൊൻസൊറ്റ്’ (രാജപത്നി) പദവി മുൻകൂട്ടി സമ്മാനിച്ചത്. എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ 2021 ഏപ്രിലിൽ 99–ാം വയസ്സിലാണ് അന്തരിച്ചത്. ഇരുവർക്കും നാല് മക്കളാണ്: ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വേഡ്.