ഫുട്ബോൾ പ്രേമികകളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. ലോകകപ്പിന് ഞായറാഴ്ച തുടക്കമാവാനിരിക്കെ ഖത്തറും അണിഞ്ഞൊരുങ്ങി കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനങ്ങൾക്കിടയിലും കളിനടത്തിപ്പിലെ ‘ഖത്തർ മാതൃക’ ലോകരാജ്യങ്ങളെ അതിശയിപ്പിക്കുന്നതാണ്. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളും മത്സരത്തിനായി പൂർണസജ്ജമാക്കിയിട്ടുണ്ട്. ലോകകപ്പിനുള്ള എല്ലാ ടീമുകളും അന്തിമ പട്ടിക പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തേക്ക് എത്തിത്തുടങ്ങി.
ഞായറാഴ്ച രാത്രി ഏഴോടെ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഉദ്ഘാടനപരിപാടികൾ നടക്കും. തുടർന്ന് രാത്രി 9.30ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യ കളിയോടെ ലോകകപ്പ് തുടങ്ങും. ഉദ്ഘാടന ചടങ്ങിൽ അറബ് പാരമ്പര്യവും കലാരൂപങ്ങളും അണിനിരക്കുന്ന മെഗാമേളയാകും ഒരുക്കുക. ഇഷ്ട ടീമുകളുടെ ജേഴ്സി അണിഞ്ഞ് രാജ്യത്തെ വിവിധ കേന്ദ്രത്തിൽ ആരാധകരുടെ സംഗമവും ഇതിനകം നടന്നു.
ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് ആസ്വദിക്കാൻ ദുബായ് എക്സ്പോ സിറ്റിയിൽ ഫാൻ സോണുകളും സജ്ജമാണ്. ഖത്തറിൽ പോകാൻ സാധിക്കാത്തവർക്ക് എക്സ്പോ സിറ്റിയിലെ വലിയ സ്ക്രീനിലൂടെ കളി കാണാനുള്ള അവസരമൊരുക്കിയിരിക്കുകയാണ് യുഎഇ. കൂടാതെ എക്സ്പോ സിറ്റിയിലെ പുതിയ വിസ്മയങ്ങൾ നേരിട്ട് കാണാനും സാധിക്കും. രണ്ട് സോണുകളിലായി 12,500 പേർക്ക് കളി കാണാവുന്ന ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ നിരവധി വിനോദ പരിപാടികളും ആരാധകർക്ക് ആസ്വദിക്കാം.