21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പ് നടന്നത് ഖത്തറിലെന്ന് ബിബിസി പ്രേക്ഷകർ. സ്പോർട്സ് വിഭാഗം പ്രേക്ഷകർക്കിടയിൽ ബിബിസി നടത്തിയ സർവേയിലാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫിഫ ലോകകപ്പായി ഖത്തർ ലോകകപ്പിനെ തെരഞ്ഞെടുത്തത്. 78 ശതമാനം പേരും ഖത്തറിനാണ് വോട്ടു രേഖപ്പെടുത്തിയത്. ആറു ശതമാനം വോട്ട് നേടി 2022 ലെ ലോകകപ്പ് രണ്ടാം സ്ഥാനത്തെത്തി. 5 ശതമാനം വോട്ടുമായി 2014 ലെ ലോകകപ്പ് മൂന്നാം സ്ഥാനവും നേടി. നാല്, അഞ്ച്, ആറ് സ്ഥാനങ്ങളിൽ യഥാക്രമം 2006, 2010, 2018 വർഷങ്ങളിൽ നടന്ന ലോകകപ്പുകളാണുള്ളത്.
അതേസമയം ലോകകപ്പ് ഉദ്ഘാടന, സമാപന ചടങ്ങുകൾ ബിബിസി ബഹിഷ്കരിച്ചിരുന്നു. അതേ ബിബിസി തന്നെയാണ് ഈ സർവ്വേ നടത്തിയതും. ഈ സർവ്വെയിലാണ് ഏറ്റവും മികച്ച ലോകകപ്പ് ഖത്തറിലേത് എന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തിയത്. വിദേശരാജ്യങ്ങളിൽ നിന്നും 14 ലക്ഷത്തോളം ആരാധകർ ഉൾപ്പെടെ 34 ലക്ഷം പേർ 8 സ്റ്റേഡിയങ്ങളിലായി നടന്ന 64 മത്സരങ്ങളും കണ്ടു. ആരാധകർക്കായി ഒരുക്കിയ യാത്രാ, താമസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളിലും സംഘാടന മികവിലും വിമർശകരുടേത് ഉൾപ്പെടെ മുഴുവൻ ലോക രാജ്യങ്ങളുടെയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട് ഖത്തർ.
പൂർണമായും സ്വന്തം ചെലവിൽ, മുൻ ആതിഥേയ രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായി ഫിഫ ലോകകപ്പ് നടത്തിയ രാജ്യമാണ് ഖത്തർ. അതുകൊണ്ട് തന്നെ ഖത്തറിലെ സജ്ജീകരണങ്ങൾക്കും സംഘാടന മികവിനും ലോകം കയ്യടി നൽകി. ലോകകപ്പിനുള്ള ആതിഥേയത്വം ലഭിച്ച സമയം മുതൽ കഴിഞ്ഞ 12 വർഷവും കനത്ത വിമർശനങ്ങളും ആരോപണങ്ങളും ഖത്തർ നേരിട്ടിരുന്നു. ഖത്തർ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിനെ ചോദ്യം ചെയ്ത് ലോകകപ്പ് ബഹിഷ്കരിക്കണം എന്നുൾപ്പെടെയുള്ള ആഹ്വാനങ്ങളും ഉയർന്നിരുന്നു.
അതേസമയം പാശ്ചാത്യ മാധ്യമങ്ങൾ ഖത്തറിനെതിരെ നടത്തിയ വാർത്താപ്രചാരണങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ചയായിരുന്നു. ഉയർന്നു വന്നിരുന്ന നിരവധി വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു എക്കാലത്തെയും മികച്ച ഖത്തർ ഫുട്ബോൾ ആരാധകർക്കായി സമ്മാനിച്ചതെന്നാണ് വിവിധ രാജ്യങ്ങളും ആരാധകരും പറയുന്നത്.