ലോകകപ്പ് വിവാദങ്ങൾക്ക് കളിക്കളത്തിലും മറുപടി നൽകാൻ ഖത്തർ ടീം. ഉദ്ഘാടന മത്സരത്തിലെ വിജയം ലക്ഷ്യം വെച്ചാണ് ഖത്തർ ഇറങ്ങുന്നത്. ലാറ്റിൻ അമേരിക്കയുടെ ഇക്വഡോർ ആണ് ഖത്തറിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ലോകകപ്പ് മത്സരം ആണിത്.
ഇക്വഡോറിനോട് മുമ്പ് 3 തവണ ഏറ്റുമുട്ടിയ ഖത്തർ ഒരു കളിയിൽ ജയിക്കുകയും ഒരു കളിയിൽ പരാജയം വഴങ്ങുകയും ഒരു കളിയിൽ സമനില പാലിക്കുകയും ചെയ്തിരുന്നു. ഖത്തർ ടീമിന്റെ പ്രധാന കരുത്ത് അൽമോയസ് അലിയും, അക്രം ആഫീഫും അടങ്ങിയ മുന്നേറ്റം ആണ്. ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന ഇവർ ഇക്വഡോറിന് ഭീഷണിയുയർത്തും. പ്രതിരോധത്തിലും മധ്യനിരയിലും പരിചയ സമ്പന്നരുടെ നിരയും ഖത്തറിന് ഉണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിൽ 9 ഗോളുകൾ അടിച്ച് ടോപ്പ് സ്കോററും ടൂർണമെന്റിലെ താരവും ആയ അൽമോയസ് അലിയുടെ പ്രകടനം പുറത്തെടുത്താൽ ഖത്തറിന് തിളക്കമാർന്ന വിജയം നേടാം.
ഇക്വഡോർ ഇറങ്ങുന്നത് ഒരുപിടി യുവനിരയുമായാണ്. ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ 27 ഗോളുകൾ നേടിയ അവർക്ക് ഗോൾ അടിക്കാൻ ബുദ്ധിമുട്ട് ഇല്ല. 10 ലോകകപ്പ് മത്സരങ്ങളുടെ അനുഭവപരിചയമാണ് ഇക്വഡോറിനുള്ളത്. മുന്നേറ്റത്തിൽ വേഗത കൊണ്ടും ഡ്രിബിലിങ് മികവ് കൊണ്ടും എതിരാളികൾക്ക് ബുദ്ധിമുട്ട് ആവുന്ന ഗോൺസാലോ പ്ലാറ്റ, യോഗ്യതയിൽ ടോപ്പ് സ്കോറർ ആയ മൈക്കിൾ എസ്ട്രാഡ അനുഭവസമ്പന്നനായ ക്യാപ്റ്റൻ എന്നർ വലൻസിയ എന്നിവർ ടീമിന്റെ കരുത്താണ്.
അൽ ബയിത്ത് സ്റ്റേഡിയത്തിൽ ഇത് വരെ കളിച്ച 3 കളികളും ജയിച്ചു ആണ് ഖത്തർ എത്തുന്നത്. കടുത്ത വിമർശനം ഉന്നയിക്കുന്നവർക്ക് മറുപടി ഖത്തർ കളിക്കളത്തിൽ നൽകുമെന്ന് പ്രതീക്ഷിക്കാം. സ്പോർട്സ് 18 ചാനലിൽ ടിവിയിലും ജിയോ സിനിമയിൽ ഓൺലൈനായും മത്സരം കാണാം.