അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിലുള്ള കാർഷിക ഗവേഷണ വകുപ്പ് ‘പ്ലാന്റ് ഫാക്ടറി’ സ്ഥാപിക്കാനൊരുങ്ങുന്നു. വർഷം മുഴുവൻ പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പദ്ധതി അഞ്ചു മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സാകിത് അൽ ശമ്മാരി അറിയിച്ചു. ഇലയോടുകൂടിയുള്ള പച്ചക്കറി ഉൽപാദനത്തിനാകും ഇതിലൂടെ മുൻതൂക്കം നൽകുക.
വെളിച്ചം, താപനില, ഈർപ്പം, കാർബൺഡൈ ഓക്സൈഡ് സാന്ദ്രത, സംസ്കരണ പരിഹാരം എന്നിവ കൃത്രിമമായി നിയന്ത്രിക്കും. ഇതിലൂടെ മികച്ച ഉൽപാദനം ആസൂത്രണം ചെയ്യാൻ കർഷകർക്ക് സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഉയർന്ന താപനിലയും കടുത്ത വെയിലും അടക്കമുള്ള വെല്ലുവിളികളെ മറികടന്ന് സുസ്ഥിര കൃഷി പ്രായോഗികമാക്കുന്നതിനാവശ്യമായ സവിശേഷ ഹരിതഗൃഹങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അൽ ശമ്മാരി പറഞ്ഞു. ഉയർന്ന ഗുണനിലവാരമുള്ള പച്ചക്കറികളുടെ സ്ഥിരതയാർന്ന ഉൽപാദനമാണ് പ്ലാന്റ് ഫാക്ടറി സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം മൂന്നു മീറ്റർ ഉയരമുള്ള ‘സോബ് അൽ ഖത്തരി’ എന്നുപേരിട്ട ഹരിതഗൃഹം കാർഷിക ഗവേഷണ വകുപ്പിൽ ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഈ ഹരിതഗൃഹം വികസിപ്പിച്ചത്. അതേസമയം ജാപ്പനീസ് കാർഷിക വിദഗ്ധരുമായി നടത്തിയ ചർച്ചയ്ക്കിടയിലാണ് ഇത്തരം ഹരിതഗൃഹങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചിന്ത ഉടലെടുത്തതെന്ന് ഷമ്മാരി പറഞ്ഞു.
അമിത ചൂടിൽനിന്ന് ചെടികളെ സംരക്ഷിക്കുന്നതിനായി വായുപ്രവാഹം ഉപയോഗപ്പെടുത്തുന്ന സാങ്കേതികതയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പദ്ധതി. ഇതിനോടകം തന്നെ തക്കാളി, വെള്ളരി, വഴുതന തുടങ്ങിയ പച്ചക്കറികൾ ഉൽപാദിപ്പിച്ചുവെന്ന് അൽ ശമ്മാരി പറഞ്ഞു. ആടുകളിൽനിന്നുള്ള മാംസത്തിന്റെ ഗുണനിലവാരവും പാലിന്റെ അളവും വർധിപ്പിക്കുന്നതിന് കാലിത്തീറ്റ എത്തിക്കും. ഇത് സംബന്ധിച്ച് വകുപ്പിന്റെ കന്നുകാലി ഗവേഷണകേന്ദ്രം രണ്ടു സുപ്രധാന പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.