ഖത്തറിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുന്നു. ഖത്തർ എയർവേയ്സിൻ്റെ ബോയിംഗ് 787 വിമാനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് ആയിരം അടി താഴ്ച്ചയിലേക്ക് വീണത്. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെയാണ് വലിയ ദുരന്തം ഒഴിവായത്.
ജനുവരി 10നാണ് ഹമദ് വിമാനത്താവളത്തിൽ ഈ അപ്രതീക്ഷിത സംഭവം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 1:59ന് വിമാനം ദോഹയിൽ നിന്ന് പറന്നുയർന്നു. ഏകദേശം 1,825 അടി മുകളിലേക്ക് എത്തിയപ്പോൾ പെട്ടന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായി. എന്നാൽ താഴേക്ക് കൂപ്പുകുത്തിയ വിമാനം സെക്കൻ്റുകൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. ഇതോടെ വൻ അപകടം ഒഴിവാകുകയായിരുന്നു. ശേഷം ആറ് മണിക്കൂറുകൾ കഴിഞ്ഞ് കോപ്പൻഹേഗിൽ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു.
ദോഹയിൽ നിന്ന് പുറപ്പെടുന്ന സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് ഫസ്റ്റ് ഓഫീസർ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ക്യാപ്റ്റൻ്റെ സമയോചിത ഇടപെടൽ മൂലമാണ് വൻ അപകടം ഒഴിവായതെന്ന സൂചനകളുമുണ്ട്. ഇക്കാര്യത്തിലാണ് അധികൃതർ വിശദമായ അന്വേഷണം നടത്തുന്നത്.