കൊച്ചിയിലെ കവിത തീയേറ്ററിൽ വച്ച് ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രൊഡക്ഷൻ കണ്ട്രോളറും നിർമ്മാതാവുമായ ബാദ്ദുഷാ. സന്തോഷ് വർക്കിയെ തനിക്ക് നന്നായി അറിയാമെന്നും പണം വാങ്ങി തന്നെയാണ് സന്തോഷ് സിനിമകൾക്ക് റിവ്യൂ പറയുന്നതെന്നും ബാദ്ദുഷാ പറഞ്ഞു. എഡിറ്റോറിയലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാദ്ദുഷായുടെ വാക്കുകൾ –
ആ നടന്ന സംഭവത്തിൽ സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സന്തോഷമുണ്ട്… ഇവരൊന്നും ഇങ്ങനെ ചെയ്യാൻ പാടില്ല. ഒരു സിനിമയ്ക്ക് പിന്നിലെ കഷ്ടപ്പാട് ഇവർ മനസ്സിലാക്കണം. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, നിങ്ങൾ കാണണ്ട എന്ന് പറഞ്ഞ് അവർ പോയാൽ മനസ്സിലാക്കാം.. ഇതിപ്പോൾ അവിടെ നിന്ന് ആ സിനിമ അങ്ങനെയാണ്, ഇങ്ങനെയാണ്, അയാൾ അഭിനയിച്ചത് ശരിയായില്ല, ഇയാളുടെ സംവിധാനം ശരിയായില്ല.. ഇങ്ങനെയൊന്നും പറയേണ്ട കാര്യമിലല്ലോ..?
ഒരു സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷകൻ്റെ ഇഷ്ടമാണ്. ഈ അടുത്ത കാലത്തായിട്ടാണ് ഇങ്ങനെ റിവ്യൂസ് പറയാൻ കുറേ പേരിറങ്ങിയത്. എന്തും പറയും എന്ന സാഹചര്യമാണ്.. ഈ സിനിമയുടെ കാര്യത്തിൽ അയാൾ തന്നെ പറയുന്നുണ്ട്. പത്ത് മിനിറ്റേ സിനിമ കണ്ടിട്ടുള്ളൂവെന്ന്… പത്ത് മിനിറ്റ് മാത്രം കണ്ടിട്ട് എങ്ങനെയാണ് അയാൾ ഒരു സിനിമയെ വിശകലനം ചെയ്യുന്നത്…
അയാളെ (സന്തോഷ് വർക്കി) എനിക്ക് നന്നായി അറിയാം. അയാൾ പറയുന്നുണ്ട് ഞാൻ പൈസ വാങ്ങാതെയാണ് റിവ്യൂ കൊടുക്കുന്നതെന്ന്. ഇയാളൊക്കെ പൈസ വാങ്ങുന്നുണ്ട്. പൈസ വാങ്ങി ചില സിനിമയ്ക്ക് നല്ല റിവ്യൂ പറയുന്നുണ്ട്. പൈസ തരാത്തവരുടെ സിനിമയ്ക്ക് മോശം അഭിപ്രായവും പറയുന്നുണ്ട്.
ഞാനൊരു സിനിമ കണ്ടു അതെനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ.. ആ കാര്യം പറഞ്ഞിട്ട് പോകുന്നതും ആ സിനിമയെ മൊത്തം പോസ്റ്റ്മോർട്ടം ചെയ്ത് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഈ രീതി വച്ചു പൊറുപ്പിക്കാൻ പറ്റില്ല… മലയാള സിനിമയുടെ ഭാവിയ്ക്ക് തന്നെ ഇത് ആപത്താണ്.