ഡൽഹി: തുടർച്ചയായി മൂന്നാം തവണയും എൻഡിഎ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കുന്നത് ലോകം കണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ ജമ്മു കശ്മീരിൽ വൻതോതിൽ വോട്ടർമാരെത്തിയതിനെ രാഷ്ട്രപതി പ്രശംസിച്ചു.
ഇന്ത്യയുടെ ശത്രുക്കൾക്ക് തക്കതായ മറുപടിയാണ് വോട്ടർമാർ നൽകിയതെന്നും രാഷ്ട്രപതി പറഞ്ഞു.”ഇത് ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പായിരുന്നു. ജമ്മു കശ്മീരിൽ പതിറ്റാണ്ടുകൾ നീണ്ട വോട്ടിംഗ് റെക്കോർഡുകൾ തകർത്തു. കഴിഞ്ഞ നാല് പതിറ്റാണ്ടായി, അടച്ചുപൂട്ടലുകൾക്കും പണിമുടക്കുകൾക്കും ഇടയിൽ കശ്മീരിൽ വോട്ടിംഗ് കുറവാണ്. ഇന്ത്യയുടെ ശത്രുക്കൾ അത് കശ്മീരിൻ്റെ അഭിപ്രായമായി പ്രചരിപ്പിച്ചു. എന്നാൽ, ഇത്തവണ കശ്മീർ താഴ്വര അത്തരം ശക്തികൾക്കെല്ലാം തക്ക മറുപടി നൽകി.
“18-ാം ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളേയും ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തെ വോട്ടർമാരുടെ വിശ്വാസം നേടിയെടുത്താണ് നിങ്ങൾ എല്ലാവരും ഇവിടെയെത്തിയത്. വളരെ കുറച്ച് പേർക്ക് മാത്രമേ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ ഈ അവസരം ലഭിക്കുന്നുള്ളൂ. നിങ്ങൾ അത് നിറവേറ്റുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ആദ്യം രാഷ്ട്രവികാരത്തോടെ നിങ്ങളുടെ കടമകൾ ചെയ്യുക,” രാഷ്ട്രപതി പറഞ്ഞു.