മലയാള സിനിമയുടെ ഗോൾഡൻ ഫെബ്രുവരിയിൽ റിലീസായ രണ്ടാമതൊരു ചിത്രം കൂടി നൂറ് കോടി ക്ലബിൽ. ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഗിരീഷ് എഡി സംവിധാനം ചെയ്ത റോം കോം ചിത്രം പ്രേമലുവാണ് ബോക്സ് ഓഫീസിൽ നൂറ് കോടി എന്ന നേട്ടം ഇന്ന് സ്വന്തമാക്കിയത്. ഫെബ്രുവരി ഒൻപതിന് തീയേറ്ററിലെത്തിയ ചിത്രം 31-ാം ദിവസത്തിലാണ് നൂറ് കോടി ക്ലബിലേക്ക് കടന്നത്.
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന പ്രേമലു നിർമ്മിച്ചിരിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സിനിമകളുടെ സംവിധായകനാണ് ഗിരീഷ് എഡിയുടെ മൂന്നാമത്തെ ചിത്രമാണിത്. നസ്ലൻ, മമിതാ ബൈജു, അഖില ഭാർഗ്ഗവൻ, സംഗീത് പ്രതാപ്, ശ്യാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
കേരളത്തിൽ നിന്നും മാത്രം ഇതുവരെ 52.7 കോടി രൂപ ചിത്രം കളക്ട് ചെയ്തു കഴിഞ്ഞു. ജിസിസി കൂടാതെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, നോർത്ത് അമേരിക്ക തുടങ്ങി ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച കളക്ഷനാണ് പ്രേമലു നേടിയത്. റിലീസായി അഞ്ചാമത്തെ തിങ്കളാഴ്ച കേരളത്തിൽ നിന്നും അറുപത് ലക്ഷത്തോളം രൂപ പ്രേമലു കളക്ട് ചെയ്തു.
പ്രേമലു കണ്ട സംവിധായകൻ രാജമൗലിയുടെ മകൻ കാർത്തികേയ്യ ചിത്രത്തിൻ്റെ ഡബിംഗ് റൈറ്റ്സ് ഭാവനാ സ്റ്റുഡിയോസിൽ നിന്നും സ്വന്തമാക്കുകയും തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് പ്രേമലുവിൻ്റെ തെലുങ്ക് പതിപ്പിനും ഇപ്പോൾ കിട്ടുന്നത്. തെലുങ്ക് ഓഡിയൻസിന് കൃത്യമായി മനസ്സിലാവുന്ന തരത്തിൽ അവിടുത്തെ സമകാലിക സംഭവങ്ങളെ പലതും ഹാസ്യശൈലിയിൽ ഉൾപ്പെടുത്തിയാണ് തെലുങ്ക് പ്രേമലു ഇറക്കിയത്. അതിനാൽ തന്നെ ഡബ് സിനിമ എന്ന അപരിചതത്വം പ്രേമലു മറികടന്നുവെന്നാണ് തീയേറ്റർ റെസ്പോൺസ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് റിവ്യൂവേഴ്സിൽ നിന്നും ലഭിച്ചത്. സംവിധായകൻ രാജമൗലി ചിത്രം കണ്ട് മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടൻ മഹേഷ് ബാബുവും ഭാര്യ നമ്രിത ശിരോദ്കർക്കൊപ്പം സിനിമ കാണാനെത്തിയിരുന്നു.
പ്രേമലു തമിഴ് ഡബ്ബിൻ്റെ സെൻസറിംഗ് നാളെ നടക്കും എന്നാണ് വിവരം. ഈ വരുന്ന വെള്ളിയാഴ്ച ചിത്രം തമിഴ്നാട്ടിലെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. മഞ്ഞുമ്മൽ ബോയ്സ് മികച്ച രീതിയിൽ തീയേറ്ററുകളിൽ തുടരുന്നതിനിടെയാണ് ഒരു മലയാള സിനിമ കൂടി തമിഴ്നാട്ടിലെ തീയേറ്ററുകളിലേക്ക് എത്തുന്നത്.
സിനിമകളുടെ കേരളത്തിലെ കളക്ഷൻ
മഞ്ഞുമ്മൽ ബോയ്സ് – 53.20 കോടി (18 ദിവസം)
പ്രേമലു – 52.70 കോടി (31 ദിവസം)
ഭ്രമയുഗം – 23.90 കോടി (25 ദിവസം)