മുംബൈ: പോക്സോ കേസിൽ നിർണായക നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയാകാത്ത പ്രണയിതാക്കളെ ശിക്ഷിക്കാൻ വേണ്ടിയല്ല പോക്സോ നിയമമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലൈംഗീകാതിക്രമങ്ങളിൽ നിന്ന് നിന്നും കുട്ടികളെ സംരക്ഷിക്കാനാണ് പോക്സോ നിയമം ലക്ഷ്യമിടുന്നതും, അതിന് പകരം ആ നിയമം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിയായ 22-കാരന് ജാമ്യം അനുവദിച്ചു കൊണ്ടാണ് ബോംബൈ ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഐപിസി സെക്ഷൻ 363,376 പോക്സോ നിയമം സെക്ഷൽ 4 എന്നിവ പ്രകാരമാണ് യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവുമായുള്ള ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്നാണ് പെണ്‍കുട്ടി കോടതിയിൽ നൽകിയ മൊഴി. ഇതു കണക്കിലെടുത്താണ് കോടതിയുടെ നടപടി.
തന്റെ മകളും അപേക്ഷകനും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഇരയുടെ അമ്മയുടെ മൊഴിയിൽ നിന്ന് വ്യക്തമായതായി ജാമ്യവിധിയിൽ ജസ്റ്റിസ് അനുജ പ്രഭുദേശായി ചൂണ്ടിക്കാട്ടി.
“സംഭവം നടക്കുമ്പോൾ അപേക്ഷകന് 22 വയസ്സുണ്ടായിരുന്നു. പ്രഥമ ദൃഷ്ട്യാ വിവരമറിയിച്ചയാളുടെ മൊഴി, ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇവിടെ കേസിൽ പൊലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ലൈംഗികാതിക്രമം, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമാണ് കർശന ശിക്ഷാ വ്യവസ്ഥകളോട് കൂടിയ പോക്സോ നിയമം നടപ്പിലാക്കിയിട്ടുള്ളത്. പ്രണയപരമോ ഉഭയസമ്മതമോ ഉള്ള ബന്ധത്തിൽ പ്രായപൂർത്തിയാകാത്തവരെ ശിക്ഷിക്കുകയും അവരെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ” ഉത്തരവിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് മുംബൈ പോലീസ് കേസെടുത്ത ഇമ്രാൻ ഷെയ്ഖ് എന്നയാളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എന്നിരുന്നാലും, ഇത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും 2020 ഡിസംബറിൽ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് തനിച്ചാണ് പോയതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഇരയായ പെൺകുട്ടി മൊഴി നൽകി.
എന്നാൽ പെണ്‍കുട്ടിയുടെ അമ്മ മകളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയതോടെ പൊലീസ് തട്ടിക്കൊണ്ടു പോകൽ, ബലാത്സംഹം ചെയ്യൽ എന്നിവയ്ക്ക് കേസെടുത്ത് ഇമ്രാൻ ഷെയ്ഖിനെ 2021 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയുമായിരുന്നു.