പ്രധാന മന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. കസവു മുണ്ടുടുത്ത് കേരളത്തനിമയിൽ എത്തിയ പ്രധാനമന്ത്രി മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നു. ഓണക്കാലത്ത് കേരളത്തിലെത്താന്‍ കഴിഞ്ഞത് സൗഭാഗ്യമാണെന്നും കേരളം സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരമായ ഭൂപ്രകൃതിയും കൊണ്ട് അനുഗ്രഹീതമാണെന്നും മോദി പറഞ്ഞു. ബി ജെ പി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ നേതൃത്വത്തിൽ 2 ലക്ഷം വീടുകളുടെ നിർമാണം ആരംഭിച്ചു. ഒരു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കി. 3000 കോടി ചെലവഴിച്ച് 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന് നൽകിയ നിരവധി പദ്ധതികൾ മോദി വിശദീകരിച്ചു.
ദ്വിദിന സന്ദര്‍ശനത്തിനാണ് പ്രധാന മന്ത്രി കേരളത്തിലെത്തിയത്. ഇന്ന് വൈകീട്ട് ആറിന് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാന മന്ത്രി സന്ദര്‍ശിക്കും. ഇന്ത്യന്‍ നാവിക സേനക്കായി തദ്ദേശീയമായി നിര്‍മിച്ച വിമാന വാഹിനി കപ്പല്‍ ഐ എന്‍ എസ് വിക്രാന്ത് നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.